ബംഗളൂരുവില്‍ പടക്കം പൊട്ടിക്കുന്നതിനിടെ കുട്ടികളടക്കം 26 പേര്‍ക്കാണ് കണ്ണിന് പരിക്കേറ്റത്. 22 പേരെ നാരായണ നേത്രാലയത്തിലും നാല് പേര്‍ മിന്റോ ആശുപത്രിയിലും ചികിത്സയിലാണ്. ഇതില്‍ 12 പേരുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സര്‍ക്കാര്‍ നടത്തുന്ന വിക്ടോറിയ ആശുപത്രിയിലും മിന്റോ ആശുപത്രികളിലും ഉത്സവ സീസണില്‍ 24 മണിക്കൂറും സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കണ്ണിന് പരിക്കേറ്റ രോഗികളെ പരിചരിക്കാൻ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികളുടെ ചികിത്സക്കായി 15 കിടക്കകളുള്ള പ്രത്യേക വാര്‍ഡും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമായി പത്ത് കിടക്കകളും സജ്ജീകരിച്ചിതായി ആരോഗ്യവകുപ്പ് അറിയിച്ചു. ദീപാവലി ആഘോഷിക്കുമ്ബോഴും പടക്കം പൊട്ടിക്കുമ്ബോഴും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ദീപാവലി ആഘോഷത്തിനിടെ ഹൈദരാബാദിലും ബംഗളൂരുവിലും കണ്ണിന് പരിക്കേറ്റത് നിരവധി പേര്‍ക്ക്. ഹൈദരാബാദിലുടനീളം ദീപാവലി ആഘോഷങ്ങള്‍ക്കിടെ കണ്ണിന് പരിക്കേറ്റ് 50 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൂടുതലും കൗമാരക്കാരായിരുന്നു. ഇവരില്‍ 45 പേരെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് അയച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇവരെ ശസ്ത്രക്രിയക്ക് വിധേയരാക്കുകയും ചെയ്തു. പടക്കം പൊട്ടിക്കുന്നതിനിടെയാണ് ഭൂരിഭാരം പേര്‍ക്കും പരിക്കേറ്റത്.
രാത്രി എട്ട് മണി മുതല്‍ 10 മണി വരെ പൊതു റോഡുകളിലും പൊതുസ്ഥലങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചുകൊണ്ട് ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നിരുന്നാലും പലയിടത്തും തിങ്കളാഴ്ച പുലര്‍ച്ചെ വരെ പടക്കങ്ങള്‍ പൊട്ടിക്കുന്നത് തുടര്‍ന്നു. പടക്കം പൊട്ടിച്ചതിനെ ചൊല്ലി മുഷീറാബാദിലെ ജനവാസമേഖലയില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ പരിക്കേറ്റ പലരെയും ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു.