കർണാടക റെയില്‍വേ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കമ്ബനിയുടെ (കെ-റൈഡ്) സ്‌പെഷല്‍ ഡെപ്യൂട്ടി കമീഷണറായി ബി.വി.വാസന്തി അമറിനെ സംസ്ഥാന സർക്കാർ നിയമിച്ചു. റെയില്‍വേയും സംസ്ഥാന സർക്കാറും തമ്മിലുള്ള സംയുക്ത സംരംഭമായ കെ-റൈഡ്, ബംഗളൂരു സബർബൻ റെയില്‍ പദ്ധതി (ബി.എസ്.ആർ.പി) നടപ്പാക്കുന്നതിനായി രൂപവത്കരിച്ച കമ്ബനിയാണ്.കെ-റൈഡിന്റെ നിലവിലെ എം.ഡി എൻ. മഞ്ജുള, അടിസ്ഥാന സൗകര്യ വികസനം, തുറമുഖം, ഉള്‍നാടൻ ജലഗതാഗത വകുപ്പ് എന്നിവയുടെ സെക്രട്ടറി കൂടിയാണ്.
കെ-റൈഡിന്റെ ഫലപ്രദമായ നടത്തിപ്പും സബർബൻ റെയില്‍ പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് കെ-റൈഡിന് സ്‌പെഷല്‍ ഡെപ്യൂട്ടി കമീഷണറെ നിയമിച്ചത്. 2017 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയാണ് വാസന്തി. നേരത്തെ, ബംഗളൂരു അർബൻ ജില്ല (നോർത്ത്) സ്പെഷല്‍ ഡെപ്യൂട്ടി കമീഷണറായിരുന്നു
വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മരം വീണു, യുവതിയും യുവാവും തത്ക്ഷണം മരിച്ചു
വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ മരം വീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. ഡെറാഡൂണിലെ ടൈഗർ വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെയാണ് മരം ഇവരുടെ ദേഹത്തേക്ക് വീണത്.വിനോദ സഞ്ചാരത്തിന് കുടുംബത്തിനൊപ്പമെത്തിയ ഡല്‍ഹി സ്വദേശിനിയായ അല്‍ക്ക ആനന്ദ്, ചക്രാത സ്വദേശിയായ ജോഷി(48) എന്നിവരാണ് മരിച്ചത്.അല്‍ക്ക പിതാവിനും നവവരനുമൊപ്പമാണ് ഉത്തരാഖണ്ഡിലെത്തിയത്. ജോഷി ഭാര്യക്കും മകള്‍ക്കുമൊപ്പവും. ഇവർ മറ്റു ടൂറിസ്റ്റുകള്‍ക്കൊപ്പം വെള്ളച്ചാട്ടത്തില്‍ നിന്ന് കുളിക്കുന്നതിനിടെ വെള്ളത്തിനൊപ്പം ഒഴുകി വന്ന മരം സഞ്ചാരികളുടെ മേല്‍ പതിക്കുകയായിരുന്നു.
60 മീറ്റർ ഉയരത്തില്‍ നിന്നാണ് മരം വീണത്. രണ്ടുപേരും തത്ക്ഷണം മരിക്കുകയായിരുന്നു. മൂന്നുപേർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സഞ്ചാരികള്‍ മരം ഉയർത്തി ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.പിന്നീട് പൊലീസ് എത്തിയാണ് ഇവരെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ നിന്ന് നേരിട്ട് പതിക്കുന്ന വെള്ളച്ചാട്ടമാണ് ടൈഗർ. ഏകദേശം 312 അടി ഉയരമുണ്ട്.