കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെയുള്ള ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളൂരുവിലേക്ക് കടന്നുവെന്നാണ് പോലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇതേത്തുടർന്ന് അന്വേഷണം അയൽസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പോലീസ് തുടരുകയാണ്.ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ (42) മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിത മുൻകൂർ ജാമ്യത്തിനായുള്ള നീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ദീപക്കിനെതിരെ വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്തുക എന്നത് കേസിലെ നിർണ്ണായക ഘട്ടമാണ്. യുവതി വിഡിയോ ചിത്രീകരിച്ച ബസിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. എന്നാൽ ബസിലെ തിരക്കിന്റെ ദൃശ്യങ്ങളാണു ദൃശ്യങ്ങളിലുള്ളത്.
യുവതി സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച വീഡിയോ എഡിറ്റ് ചെയ്തു നീളം കുറച്ചതാണെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീഡിയോയുടെ പൂർണരൂപം വീണ്ടെടുക്കാൻ സൈബർ സെല്ലിന്റെ സഹായം തേടും. ഇതിനായി യുവതിയുടെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.അതേസമയം, ബസിൽ വെച്ച് ദീപക് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ദീപക് മോശമായി പെരുമാറുന്ന ദൃശ്യങ്ങൾ കണ്ടെത്താനായില്ല. സംഭവസമയത്തുണ്ടായിരുന്ന ബസ് ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് ദീപക്കിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബസ് യാത്രക്കിടെ ദീപക് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഷിംജിത പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും നടന്നു. ഇതിൽ മനംനൊന്താണ് വസ്ത്രവ്യാപാര ശാലയിലെ ജീവനക്കാരനായ ദീപക് ആത്മഹത്യ ചെയ്തത്.