കന്നഡ സൂപ്പർ താരം ദർശൻ അറസ്റ്റില്‍. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. ദർശനെ ബെല്ലാരി ജയിലിലേക്ക് മാറ്റും.നടി പവിത്ര ഗൗഡയെയും അറസ്റ്റ് ചെയ്തു. രേണുക സ്വാമി കൊലക്കേസുമായി ബന്ധപ്പെട്ടാണ് കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയത്. കർണാടക സർക്കാരിന്റെ അപ്പീലിലാണ് നടപടി. ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. ജാമ്യം റദ്ദാക്കിയതിന് പിന്നാലെ ദർശനെയും നടി നടി പവിത്ര ഗൗഡയെയും ഉള്‍പ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
രേണുക സ്വാമിയുടെ കൊലപാതകം : ദർശന്റെ കടുത്ത ആരാധകൻ ആയിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ചിത്രദുർഗയിലെ ഒരു മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരൻ ആയിരുന്നു ഇയാള്‍. കഴിഞ്ഞ വർഷം ആയിരുന്നു വിവാഹം. ഭാര്യ അഞ്ച് മാസം ഗർഭിണിയാണ്. ജൂണ്‍ 8ന് ഉച്ചയ്ക്ക് ശേഷം രേണുക സ്വാമി, അമ്മയെ വിളിച്ച് ചില സുഹൃത്തുക്കള്‍ക്ക് ഒപ്പം ആണെന്നും ജോലിക്ക് പോയില്ലെന്നും പറഞ്ഞിരുന്നു. അതിന് ശേഷം രേണുക സ്വാമിയുടെ ഫോണ്‍ സ്വിച്ച് ഓഫായി.രേണുക സ്വാമിയെ ദർശന്റെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ട് വന്നത് ആർ ആർ നഗറിലെ ഒരു ഷെഡിലേക്ക്.
ഏക്കറുകള്‍ പരന്ന് കിടക്കുന്ന ഈ പ്രദേശത്തിന്റെ ഉടമ പട്ടനഗരെ ജയണ്ണ എന്ന ബിസിനസ്സുകാരന്റെയാണ്. ഇയാളുടെ മരുമകൻ ആണ് കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാളായ വിനയ്. കടം വാങ്ങി തിരിച്ചു തരാത്തവരുടെ വണ്ടികള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്ന പറമ്ബാണിത്. ഇവിടേക്ക് 8ന് രാത്രിയോടെ രേണുക സ്വാമിയെ കൊണ്ട് വന്നു എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. ഇവിടേക്ക് പിന്നീട് ദർശനും വന്നു. എല്ലാവരും ചേർന്ന് ഇയാളെ മർദ്ദിച്ചു. ഇതില്‍ രേണുക സ്വാമി കൊല്ലപ്പെടുക ആയിരുന്നു. മൃതദേഹത്തില്‍ ഇടുപ്പെല്ലിനും നടുവിനും കൈക്കും ഒക്കെ ഗുരുതരമായി മർദ്ദനമേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നു.