ബെംഗളൂരു: ബെംഗളൂരുവിൽ സൈബർ തട്ടിപ്പിലൂടെ 77-കാരിക്ക് 1.2 കോടിരൂപ നഷ്ടപ്പെട്ടു. ആർ.ടി. നഗർ സ്വദേശിയായ ലക്ഷ്മി ശിവകുമാറിനാണ് പണം നഷ്ടപ്പെട്ടത്. മുംബൈ ക്രൈം ബ്രാഞ്ചിലെയും ടെലികോമിലെയും ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് വിളിച്ചാണ് വയോധികയെ കബളിപ്പിച്ചത്. സൈബർ ക്രൈം പോലീസ് നോർത്ത് ഡിവിഷന് നൽകിയ പരാതിയിൽ കേസെടുത്തു. ജൂൺ 26- ന് ടെലികോം വകുപ്പിൽ നിന്നാണെന്ന് പറഞ്ഞ് ഒരാൾ വിളിച്ച് വയോധികയുടെ പേരിൽ മുംബൈയിൽ ആരോ സിം കാർഡ് വാങ്ങിയിട്ടുണ്ടെന്നും ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചെന്നും അറിയിച്ചു.
പ്രോട്ടക്കോൾ പ്രകാരം മുംബൈ ക്രൈം ബ്രാഞ്ചിന് പരാതി നൽകിയിട്ടുണ്ടെന്നും വയോധികയോട് പറഞ്ഞു. പിന്നീട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മുംബൈ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ടുപേർ വിളിച്ചു. 60 കോടി രൂപയുടെ ക്രമക്കേട് നടത്തിയ കേസിൽ പ്രതിയാണ് വയോധികയെന്ന് അറിയിച്ചു. കൂടുതൽ അന്വേഷണത്തിൻ്റെ ഭാഗമായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും നിക്ഷേപത്തിൻ്റെ തെളിവുകളും ആവശ്യപ്പെട്ടു. ലഭ്യമാക്കിയില്ലെങ്കിൽ അറസ്റ്റു ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് എഫ്.ഐ.ആറിൻ്റെ പകർപ്പും സുപ്രീംകോടതിയിൽ നിന്നുള്ള അറസ്റ്റുവാറണ്ടും കാണിച്ചു. ഇതേത്തുടർന്ന് ഭയന്നുപോയ വയോധിക ബാങ്ക് വിവരങ്ങൾ കൈമാറി. പിന്നാലെ പ്രതികൾ അക്കൗണ്ടിൽനിന്ന് 1.2 കോടി രൂപ വേറെ അക്കൗണ്ടിലേക്ക് മാറ്റി. അന്വേഷണം പൂർത്തിയാകുമ്പോൾ പണം തിരികെ നൽകുമെന്ന് അറിയിച്ചു. പിന്നീട് പല തവണ പ്രതികളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ഇക്കാര്യം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കു വെച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായിരിക്കുമെന്ന് മനസ്സിലായത്. തുടർന്ന് പരാതി നൽകുക. യായിരുന്നു.