മാണ്ഡ്യയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിഞ്ഞതിന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ കേസ്. സംഭവത്തില്‍ ഡികെ ശിവകുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാതി എത്തിയിരുന്നു. പിന്നാലെ കേസെടുക്കാന്‍ പ്രാദേശിക കോടതി നിര്‍ദ്ദേശം നല്‍കി. ഇതോടെ മാണ്ഡ്യ റൂറല്‍ സ്റ്റേഷനില്‍ കേസെടുക്കുകയായിരുന്നു. മാര്‍ച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം.
ബേവിനഹള്ളിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ബസിനു മുകളില്‍ നിന്ന് ശിവകുമാര്‍ ആളുകള്‍ക്ക് നേരെ കറന്‍സി നോട്ടുകള്‍ എറിയുന്ന വീഡിയോ വൈറലായിരുന്നു. കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രജാധ്വനി യാത്ര നടത്തുകയായിരുന്നു ശിവകുമാര്‍. റാലിയില്‍ പങ്കെടുക്കുന്ന ആളുകള്‍ തലയില്‍ ചുമക്കുന്ന ഒരു ദൈവത്തിന്റെ വിഗ്രഹത്തിന് പണം നല്‍കുകയായിരുന്നു എന്ന ന്യായമാണ് സംഭവം വിവാദമായതോടെ ശിവകുമാര്‍ ഉയര്‍ത്തിയത്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്ബായിരുന്നു സംഭവം. തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കുന്ന ഡികെ ശിവകുമാര്‍ കനകപുര നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. മെയ് 10 ന് ആണ് കര്‍ണാടക തിരഞ്ഞെടുപ്പ്. മെയ് 13 ന് ഫലം പ്രഖ്യാപിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഒരുവിഭാഗം വിലയിരുത്തപ്പെടുന്ന നേതാവാണ് ഡി കെ ശിവകുമാർ. കനക്പുര നിയോജക മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ഇക്കുറി ജനവിധി തേടുന്നത്. മെയ് 10നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 13ന് ഫലം പ്രഖ്യാപിക്കും. മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരിൽ ശിവകുമാറും സിദ്ധരാമയ്യയും തമ്മിൽ പോര് രൂക്ഷമാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരെയും ഒരേപോലെ മുൻനിരയിൽ നിർത്തിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസ് അധികാരത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രി ആരായിരിക്കും എന്നത് ജനാധിപത്യപരമായി തീരുമാനിക്കും എന്നാണ് സിദ്ധരാമയ്യ പറയുന്നത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാവില്ലെന്നും സിദ്ധരാമയ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.