അനധികൃത ഖനന കേസില്‍ കർണാടകയിലെ മുൻ മന്ത്രിയും ബി.ജെ.പി എം.എല്‍.എയുമായ ഗാലി ജനാർദ്ദന റെഡ്ഡിയെ ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതി ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ചു.കർണാടകയിലെ ഒബുലാപുരം മൈനിങ് കമ്ബനി (ഒ.എം.സി) അനധികൃത ഖനന കേസിലാണ് വിധി.രാഷ്ട്രീയത്തിലെയും ഉദ്യോഗസ്ഥവൃന്ദത്തിലെയും ഏറ്റവും സ്വാധീനമുള്ള ചില പേരുകള്‍ ഉള്‍പ്പെട്ട പതിറ്റാണ്ടിലേറെ നീണ്ടുനിന്ന കേസിലെ ഈ വിധി കർണാടക ഉറ്റു നോക്കുകയായിരുന്നു. അന്നത്തെ ആന്ധ്രാപ്രദേശ് സർക്കാറഇന്റെ അഭ്യർഥനയെ തുടർന്നാണ് 2009ല്‍ അനധികൃത ഖനന പ്രവർത്തനങ്ങളില്‍ അന്വേഷണം തുടങ്ങിയത്.
കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. 2011ല്‍ ഏജൻസി ആദ്യ കുറ്റപത്രം സമർപ്പിച്ചു. തുടർന്ന് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥർ, മുൻ മന്ത്രിമാർ, റെഡ്ഡിയുടെ അടുത്ത സഹായികള്‍ എന്നിവരുള്‍പ്പെടെ ഒമ്ബതുപേരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രങ്ങള്‍ നല്‍കി. ജനാർദന റെഡ്ഡിക്കൊപ്പം കുറ്റപത്രം സമർപ്പിച്ചവരില്‍ ബി.വി. ശ്രീനിവാസ് റെഡ്ഡി, ഒബുലാപുരം മൈനിങ് കമ്ബനിയിലെ മെഹ്ഫുസ് അലി ഖാൻ, മുൻ ഖനി ഡയറക്ടർ വി.ഡി. രാജഗോപാല്‍, മുൻ ഐ.എ.എസ് ഓഫിസർ കൃപാനന്ദം, മുൻ മന്ത്രി സബിത ഇന്ദ്ര റെഡ്ഡി എന്നിവരും ഉള്‍പ്പെടുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും അഴിമതി നിരോധന നിയമത്തിലെയും നിരവധി വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. സുപ്രീംകോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള വിചാരണ മെയ് അവസാനത്തോടെ അവസാനിപ്പിക്കാൻ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസം അന്തിമ വാദങ്ങള്‍ അവസാനിച്ചതോടെയാണ് ചൊവ്വാഴ്ച നിർണായക വിധിക്ക് വഴിയൊരുങ്ങിയത്.