ഡോക്ടർമാർ രോഗികള്‍ക്കായി എഴുതി നല്‍കുന്ന മരുന്ന് കുറിപ്പടി സാധാരണക്കാർക്കൊന്നും വായിച്ചെടുക്കാൻ കഴിയാറില്ല.എന്നാല്‍, ഇനി മുതല്‍ ഇത്തരം കുറിപ്പടി വേണ്ടെന്നാണ് ഉപഭോക്തൃ കോടതിയുടെ നിർദേശം. എറണാകുളം പറവൂര്‍ സ്വദേശിയുടെ പരാതിയിലാണ് കോടതി സുപ്രധാന നിർദേശം നല്‍കിയത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ചികിത്സാ പിഴവുമായി ബന്ധപ്പെട്ടാണ് പറവൂര്‍ സ്വദേശി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇത്തരമൊരു നിര്‍ദേശം വച്ചത്. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ രോഗികള്‍ക്ക് ഉള്‍പ്പെടെ എല്ലാവർക്കും വായിച്ചെടുക്കാൻ കഴിയുന്ന വിധത്തില്‍ ആകണമെന്നു എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി നിർദേശിച്ചു.
ഡി ബി ബിനു അധ്യക്ഷനായ ബെഞ്ചാണ് പരാതി പരിഗണിച്ചത്. ആരോഗ്യരംഗത്ത് സുതാര്യതയും പ്രതിബദ്ധതയും ഉറപ്പുവരുത്തുന്നതിന് ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടികള്‍ വായിക്കാന്‍ പറ്റുന്ന രീതിയില്‍ എഴുതണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് ഭരണഘടനാ നല്‍കുന്ന അവകാശവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും കോടതി വ്യക്തമാക്കി. കൂടാതെ മെഡിക്കല്‍ രേഖകള്‍ യഥാസയമം രോഗികള്‍ക്ക് ലഭ്യമാക്കണം. ഇതിനുള്ള ഉത്തരവാദിത്തം ആശുപത്രികള്‍ക്കുണ്ട്.