ബംഗളൂരു: കഴിഞ്ഞ മേയ് നാലിന് ഒരു ദിവസം ഒമ്ബതു വീടുകളില്‍ മോഷണം നടന്നത് കോറമംഗല നിവാസികളില്‍ ആശങ്കയുയർത്തുന്നു.
കർണാടകയില്‍ രണ്ടാം ഘട്ട പോളിങ് നടക്കുന്ന സമയമായതുകൊണ്ട് പൊലീസുകാർ കൂടുതല്‍ പേരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. വേണ്ടത്ര പൊലീസുകാരില്ലാത്തതിനാല്‍ പട്രോളിങ്ങും കുറഞ്ഞിരുന്നു. ഈ അവസരം മുതലെടുത്താണ് കവർച്ചക്കാർ മോഷണത്തിനിറങ്ങിയത്. രണ്ട് പേരാണ് അർധരാത്രി ഒരു മണിക്കും പുലർച്ച 4.40നും ഇടയില്‍ മോഷണത്തിനിറങ്ങിയതെന്നും ഒരാള്‍ മതില്‍ ചാടിക്കടന്ന് വീട്ടിലേക്ക് കടന്നപ്പോള്‍ മറ്റൊരാള്‍ നിരീക്ഷണത്തിനായി പുറത്ത് നില്‍ക്കുകയായിരുന്നുവെന്നുമാണ് സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നും മനസ്സിലാകുന്നതെന്ന് കോറമംഗല ഫസ്റ്റ് ബ്ലോക്ക് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പത്മശ്രീ ബലറാം പറഞ്ഞു. വിലപിടിപ്പുള്ള പല സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. പൊലീസിലും പ്രദേശത്തെ എം.എല്‍.എ രാമലിംഗ റെഡ്ഡിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥരെല്ലാം തിരിച്ചെത്തിയതിനാല്‍ പട്രോളിങ് കൂടുല്‍ ശക്തമാക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.