സംഘപരിവാര്‍ അനുകൂല വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ രഥയാത്ര ഉദ്ഘാടനം ചെയ്ത് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര. തുമാകുരു ജില്ലയിലെ തിപ്തൂരിലാണ് സ്വാതന്ത്ര്യസമരസേനാനി റാണി അബ്ബക്കയുടെ ഓര്‍മദിനത്തില്‍ രഥയാത്ര എബിവിപി നടത്തിയത്. പുഷ്പാർച്ചന നടത്തുന്നതിന്റെ ദൃശ്യങ്ങളും വിഡിയോകളും പുറത്തുവന്നതോടെ കോണ്‍ഗ്രസ് നേതാവിന്റെ ഹിന്ദുത്വ സമീപനത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.സംഭവം വിവാദമായതോടെ വിശദീകരണവുമായി ആഭ്യന്തരമന്ത്രി രംഗത്തെത്തി.
എബിവിപിയുടെ പരിപാടിയില്‍ അല്ല താന്‍ പങ്കെടുത്തതെന്നും ആദ്യ സ്വാതന്ത്ര്യസമര സേനാനികളിലൊരാളായ റാണി അബക്ക് ആദരവ് അര്‍പ്പിക്കുന്ന ചടങ്ങിലാണ് പങ്കെടുത്തതെന്നുമാണ് വിശദീകരണം. അതേസമയം ആഭ്യന്തരമന്ത്രി പങ്കെടുത്തതിനെ ബിജെപിയും എബിവിപിയും സ്വാഗതം ചെയ്തു.കഴിഞ്ഞ മാസം നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും കോണ്‍ഗ്രസ് നേതൃത്വം വെട്ടിലാവുന്നത്.