ബെംഗളൂരു: 1500 കിലോമീറ്റർ ദൂരമുള്ള ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്ന് അഹമ്മദാബാദിലേക്കും ഒഡിഷയിലെ പുരിയിലേക്കുമാണ് ദിവസേന സർവീസ് നടത്തുക. കർണാടക ആർ.ടി.സി.യുടെ ഏറ്റവും ദൈർഘ്യമുള്ള ബസ് സർവീസായിരിക്കും ഇത്.
നിലവിൽ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ശിർദി സർവീസുകളാണ് (1000 കിലോമീറ്റർ) ഏറ്റവും ദൈർഘ്യമുള്ളത്. യൂറോപ്യൻ മാതൃകയിലുള്ള എ.സി. സ്ലീപ്പർ ബസുകളാണ് പുതിയ സർവീസുകൾക്ക് അയക്കുകയെന്ന് ആർ.ടി.സി. അധികൃതർ അറിയിച്ചു.
ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ സംസ്ഥാനങ്ങളിലൂടെയാണ് പുതിയ സർവീസുകൾ കടന്നു പോകുക. ഈ സംസ്ഥാനങ്ങളുടെ അനുമതി ലഭിച്ചശേഷമാകും സർവീസുകൾ ആരംഭിക്കുക. രണ്ട് റൂട്ടിലേക്കും രണ്ട് ബസുകൾ വീതമാണ് അനുവദിക്കുക. ഇരുവശങ്ങളിലേക്കും ഓരോന്നു വീതം ഓടിക്കാനാണിത്. ഏകദേശം 28 മണിക്കൂറായിരിക്കും യാത്രാസമയം. 2500 രൂപ ടിക്കറ്റ് നിരക്കായി ഈടാക്കാനാണ് ആലോചന.