ഇന്ത്യൻ ക്രിക്കറ്റില്‍ നിലനിന്ന് പോന്നിരുന്ന സമവാക്യങ്ങളെ എല്ലാം തിരുത്തിയെഴുതിക്കൊണ്ട് ഒരു ടീ പ്രഖ്യാപനം.ആധുനിക ട്വന്റി 20ക്ക് അനുയോജ്യമായ ഇന്റന്റും ഫ്ലെക്സിബിലിറ്റിയും ഡെപ്തുമെല്ലാം ചേര്‍ന്ന നിര. 48 ദിവസങ്ങള്‍ക്ക് അപ്പുറം വിശ്വകിരീടപ്പോരിന് ലങ്കയില്‍ ആദ്യ ടോസ് വീഴും. ബാര്‍ബഡോസില്‍ പ്രോട്ടിയാസിനെ മറകടന്ന് നേടിയ ലോകകപ്പ് നിലനിര്‍ത്താൻ ഈ സംഘത്തിന് സാധിക്കുമോയെന്നതാണ് ചോദ്യം. ഇന്ത്യൻ ടീം തിരഞ്ഞെടുപ്പിന് പിന്നില്‍ കൃത്യമായ ചില കാരണങ്ങളും മാനദണ്ഡങ്ങളും കണക്കുകൂട്ടലുകളുമുണ്ട്.ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തിലേക്ക് ഒന്ന് നോക്കിയാല്‍ ഓരോ പൊസിഷനുകള്‍ക്കും അനുയോജ്യരായ മൂന്ന് താരങ്ങളെയെങ്കിലും കുറഞ്ഞത് കണ്ടെത്താനാകും. പ്രത്യേകിച്ചും ബാറ്റിങ് നിരയില്‍. കോമ്ബിനേഷൻ, ടീം പ്രഖ്യാപനത്തില്‍ ഇന്ത്യൻ നായകൻ സൂര്യകുമാര്‍ യാദവും അജിത് അഗാര്‍ക്കറും ആവര്‍ത്തിച്ചുപയോഗിച്ച വാക്ക്. ട്വന്റി 20യെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം. പവര്‍പ്ലേ, മിഡില്‍ ഓവറുകള്‍, ഡെത്ത് ഓവറുകള്‍. ഈ മൂന്ന് ഘട്ടത്തിലും ബാലൻസ് ലഭിക്കുന്ന ടീം, അത്തരമൊന്ന് ഒരുക്കുകയായിരുന്നു ലക്ഷ്യം.ഇവിടെയാണ് കോമ്ബിനേഷന്റെ പ്രധാന്യം. എന്തുകൊണ്ട് ഗില്‍ പുറത്തായി. ട്വന്റി 20യില്‍ പവര്‍പ്ലേ വിജയിക്കുക ഏറെ നിര്‍ണായകമാണ്. അതിപ്പോള്‍ ബാറ്റ് ചെയ്യുന്നത് ആദ്യമാണെങ്കിലും രണ്ടാമതാണെങ്കിലും. 15 മത്സരങ്ങള്‍ ഗില്ലിന് ഓപ്പണിങ് സ്ഥാനം നല്‍കി പരീക്ഷിച്ചപ്പോഴും, ഇന്ത്യക്ക് ഒരു പരിധി വരെ മാത്രമാണ് അതിന് സാധിച്ചത്. അവിടെ എക്‌സ് ഫാക്ടറായത് അഭിഷേക് ശര്‍മയുമായിരുന്നു. മറിച്ച്, അഭിഷേകിന് സമാനമായി അഗ്രസീവ് ശൈലി പിന്തുടരുന്ന സഞ്ജു സാംസണ്‍ വരുമ്ബോള്‍ പവര്‍പ്ലേകളില്‍ മുൻതൂക്കം നേടാനുമാകുന്നു.ഇതിനുപുറമെ, ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ടോപ് ഓര്‍ഡറിലേക്ക് വരുമ്ബോള്‍ ടീമിന്റെ ബാലൻസ് കൂടുതല്‍ മെച്ചപ്പെടും.
ഗില്ലിനെ ഓപ്പണറാക്കി സഞ്ജുവിനെ മധ്യനിരയില്‍ പരീക്ഷിച്ചപ്പോള്‍ രണ്ട് പേര്‍ക്കും വലിയ ഇംപാക്റ്റ് ഉണ്ടാക്കാനായില്ല. സഞ്ജു ഓപ്പണറായി വരുമ്ബോള്‍, ഒരു ഡെസിഗ്നേറ്റഡ് ഫിനിഷറെ ടീമില്‍ ഉള്‍പ്പെടുത്താനും കഴിയും. ജിതേഷിന്റെ കാര്യത്തില്‍ ചോദ്യം ഉയരാം, സഞ്ജുവിനെ ഓപ്പണറായി പരിഗണിക്കുമ്ബോള്‍ ഒരിക്കലും ബാക്ക് അപ്പായി ജിതേഷിനെ ഉള്‍പ്പെടുത്താനാകില്ല, കാരണം ജിതേഷ് ഒരു മധ്യനിര ബാറ്ററാണ്.ഇവിടെയാണ് ഫിനിഷറായ റിങ്കു സിങ്ങിനും വിക്കറ്റ് കീപ്പര്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ ഇഷാൻ കിഷനും വഴിയൊരുങ്ങുന്നത്. സെയ്‌ദ് മുഷ്താഖ് അലിയിലെ ടോപ് സ്കോറര്‍, രണ്ട് സെഞ്ചുറിയടങ്ങിയ പ്രകടനം. ഇഷാനെ രണ്ടാം വിക്കറ്റ് കീപ്പര്‍ മാത്രമായല്ല അഭിഷേകിന്റെ പകരക്കാരനുമായാണ് പരിഗണിക്കുന്നത്. ഈ കോമ്ബിനേഷൻ മധ്യനിരയ്ക്കും പിൻനിരയ്ക്കും കൂടുതല്‍ സ്റ്റബിലിറ്റിയും നല്‍കും. ഇനി ബാറ്റിങ് നിരയിലെ മറ്റ് സ്ഥാനങ്ങളിലേക്ക് വരാം. അഭിഷേക് ശര്‍മയ്ക്കും സഞ്ജു സാംസണിനും ശേഷം മൂന്നാം നമ്ബറില്‍ തിലക് വര്‍മ.ഓപ്പണര്‍മാര്‍ നല്‍കുന്ന തുടക്കം അതേ താളത്തില്‍ തുടരാൻ കഴിയുന്ന താരം. ഏത് വിക്കറ്റിനും അനുയോജ്യമായി ഇന്നിങ്സിനെ പാകപ്പെടുത്താനുള്ള വൈഭവം. സ്പിന്നിനും പേസിനുമെതിരെ സമാനമായ സമീപനം. ഇതെല്ലാം തിലക് നല്‍കുന്ന ലക്ഷ്വറിയാണ്. നാലാമൻ നായകൻ സൂര്യകുമാര്‍ യാദവായിരിക്കും. ലോകകപ്പിന് മുൻപ് ഫോം വീണ്ടെടുക്കേണ്ടതുണ്ട് സൂര്യക്ക്. ന്യൂസിലൻഡ് പരമ്ബരയിലെ അഞ്ച് മത്സരങ്ങളാണ് മുന്നിലുള്ളത്. സൂര്യയുടെ ഫോമില്ലാതെയും ഡൊമിനേറ്റ് ചെയ്യാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട് എന്നതാണ് നിലവിലത്തെ ആശ്വാസം.സഞ്ജുവിന്റേയും അഭിഷേകിന്റേയും പുറത്താകലിനെ അടിസ്ഥാനമാക്കിയായിരിക്കും മൂന്ന് നാല് നമ്ബറുകള്‍. ദീര്‍ഘകാലമായി ലെഫ്റ്റ് റൈറ്റ് കോമ്ബിനേഷൻ പിന്തുടരുന്ന ഇന്ത്യ അത് ലോകകപ്പിലും തുടര്‍ന്നേക്കും. ഇനിയാണ് ഫ്ലെക്സിബിലിറ്റി അനിവാര്യമായ പൊസിഷനുകള്‍. ഹാര്‍ദിക്ക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ശിവം ദുബെ, റിങ്കു സിങ്. ഹാര്‍ദിക്കും അക്സറും അന്തിമ ഇലവനിലെ സ്ഥിര സാന്നിധ്യമായിരിക്കും. ഹാര്‍ദിക്കിന് എന്ത് സാധിക്കുമെന്ന് അഹമ്മദാബാദില്‍ കണ്ടതാണ്, അക്സര്‍ കഴിഞ്ഞ ലോകകപ്പിലെ രോഹിതിന്റെ പ്രധാന അസ്ത്രവുമായിരുന്നു.സ്പിന്നിനെ നേരിടാനുള്ള ദുബെയുടെ കരുത്തും ഫിനിഷറെന്ന നിലയിലെ റിങ്കുവിന്റെ പരിചയസമ്ബത്തും സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാനാകും. ആദ്യം സൂചിപ്പിച്ച മൂന്ന് ഘട്ടത്തിലും കൃത്യമായി മുൻതൂക്കം നേടാൻ കഴിയുന്ന ബാറ്റിങ് ലൈനപ്പ്. സ്പിൻ നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്, അക്സറിന് പുറമെ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍. കുല്‍ദീപിന്റേയും വരുണിന്റേയും വിക്കറ്റ് ടേക്കിങ് എബിലിറ്റി. റണ്‍സ് തടഞ്ഞു നിര്‍ത്താനുള്ള സുന്ദറിന്റെ മികവ്. വെറൈറ്റിയുടെ കാര്യത്തില്‍ സമ്ബന്നം.ഹാര്‍ദിക്കിന്റെ സാന്നിധ്യമുള്ളതിനാല്‍ മൂന്നാം പേസറിനായി തേടിപ്പോകേണ്ടതില്ല. ജസ്പ്രിത് ബുമ്ര പവര്‍പ്ലേയിലും മധ്യനിരയിലും ഡെത്തിലും എത്രത്തോളം അപകടകാരിയെന്ന് പറയേണ്ടതില്ലല്ലൊ. അര്‍ഷദീപാകട്ടെ ന്യൂബോളിലും ഡെത്തിലും മികവ് തെളിയിച്ച താരവും. ബൗണ്‍സി വിക്കറ്റുകളായിരിക്കും ഹര്‍ഷിതിനേയും ഉപയോഗിക്കാം. ബൗളിങ്ങ് നിരയിലേക്കും ബാറ്റിങ് നിരയിലേക്കും നോക്കിയാല്‍ ഏത് പൊസിഷനിലും സാഹചര്യത്തിലും തിളങ്ങാൻ കഴിയുന്നവര്‍. വെല്‍ ബാലൻസ്‌ഡ്.