ബംഗളൂരു: ജെ.ഡി.എസ് കര്‍ണാടക അധ്യക്ഷ സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് സി.എം. ഇബ്രാഹിം രാജിവച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് രാജി. തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് സ്ഥാനമൊഴിയുന്നതെന്ന് സി.എം. ഇബ്രാഹിം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന്‍റെ തൊട്ടടുത്ത ദിവസം തന്നെ പാര്‍ട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡക്ക് രാജിക്കത്ത് കൈമാറിയിരുന്നെന്ന് സി.എം. ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സി.എം. ഇബ്രാഹിം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. നേരത്തെ, ജെ.ഡി.എസില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇബ്രാഹിം പാര്‍ട്ടിയില്‍ താൻ തഴയപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് രാജിവെച്ച് വീണ്ടും ജെ.ഡി.എസില്‍ ചേര്‍ന്നത്.
കോണ്‍ഗ്രസിന്‍റെ മുൻ സഖ്യകക്ഷിയായ ജെ.ഡി.എസ് ഇക്കുറി തനിച്ചാണ് മത്സരിച്ചത്. എന്നാല്‍, വെറും 19 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. നിര്‍ണായക സീറ്റുകള്‍ നേടി സ്വാധീനശക്തിയാകാമെന്ന മോഹങ്ങളും ഇതോടെ ഇല്ലാതായി. 224 അംഗ നിയമസഭയില്‍ 135 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് വിജയിച്ചത്. ബി.ജെ.പിക്ക് 66 സീറ്റാണ് ലഭിച്ചത്.