മംഗളൂരു: ഉഡുപ്പിയിലെ കോളേജില്‍ സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന കേസില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്ക് എതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോളേജിനെതിരേയും സംഭവവുമായി ബന്ധപ്പെട്ട് കേസ് എടുത്തിട്ടുണ്ട്. എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളെ അറിയിച്ചു. അതിനുപുറമേ ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന്റെ പേരില്‍ മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉഡുപ്പി നഴ്‌സിങ് കോളേജിലെ വിദ്യാര്‍ത്ഥിനി ജൂലായ് 18-നാണ് സഹപാഠികള്‍ക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. തന്റെ കുളിമുറിദൃശ്യങ്ങള്‍ സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതിനെതുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെയും കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് പ്രാങ്ക് വീഡിയോ എന്ന രീതിയില്‍ ആണെന്നും വീഡിയോ ഡിലീറ്റ് ചെയ്‌തെന്നുമാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മൂന്ന് പെണ്‍കുട്ടികളും ക്ഷമാപണം നടത്തി. മാത്രമല്ല വിവരം പോലീസിലും അറിയിച്ചു. വിദ്യാര്‍ഥിനികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പോലീസിന് കൈമാറിയതായും കോളേജ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
സാമൂഹികമാധ്യമങ്ങളിലടക്കം ഉഡുപ്പിയിലെ ആ സംഭവവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് പോലീസും അറിയിച്ചു.
ഡോൾഫിനെ പിടിച്ച് പാകം ചെയ്ത് കഴിച്ചു, നാലുപേർക്കെതിരെ കേസ്
ചില മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. അതുപോലെ ഉത്തർ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികൾ യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ചതിന്റെ പേരിൽ നിയമനടപടികൾ നേരിടുകയാണ്. തിങ്കളാഴ്ച പൊലീസ് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. പിന്നാലെ പൊലീസ് ഇത് ചെയ്തവർക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. ചൈൽ ഫോറസ്റ്റ് ഓഫീസർ രവീന്ദ്ര കുമാർ തിങ്കളാഴ്ച പരാതി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 22 -ന് രാവിലെ യമുനയിൽ നിന്നും മീൻ പിടിക്കുകയായിരുന്നു നസീർപൂർ ഗ്രാമത്തിൽ നിന്നുമുള്ള നാല് മത്സ്യത്തൊഴിലാളികൾ. ആ സമയത്താണ് ഡോൾഫിൻ ഇവരുടെ വലയിൽ കുടുങ്ങിയത് എന്ന് പിപ്രി എസ്എച്ച്ഒ ശ്രാവൺ കുമാർ സിംഗ് പറഞ്ഞു. പിന്നാലെ അവർ ഡോൾഫിനെ തങ്ങളുടെ ചുമലിലേറ്റി വന്നു, ശേഷം വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികൾ ഡോൾഫിനെയും കൊണ്ടുപോകവെ അതുവഴി കടന്നുപോവുകയായിരുന്ന ആളുകളാണ് അത് ക്യാമറയിൽ പകർത്തിയത്. ഫോറസ്റ്റ് റേഞ്ചറുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പിടിഐയോട് പറഞ്ഞു.
രഞ്ജിത് കുമാർ പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ള മൂന്നുപേർക്ക് വേണ്ടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം ഇന്റർനെറ്റിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി എത്തിയിരിക്കുന്നത്.