ബെംഗളൂരു :2 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള സിറപ്പുകള്‍ നിർദ്ദേശിക്കുകയോ നല്‍കുകയോ ചെയ്യരുതെന്ന് കർണാടക ആരോഗ്യ വകുപ്പ്.
സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നിർദേശം നല്‍കിയത്. മധ്യപ്രദേശിലും രാജസ്ഥാനിലും ചുമ മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ആശുപത്രികള്‍ക്ക് പുറമെ ഫാർമസികള്‍ക്കും ക്ലിനിക്കുകള്‍ക്കും ഡോക്ടർമാർക്കും അടക്കം എല്ലാവർക്കും ഈ ഉത്തരവ് ബാധകമാണ്.
തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രേശൻ ഫാർമസ്യൂട്ടിക്കല്‍ നിർമ്മിക്കുന്ന കോള്‍ഡ്രിഫ് സിറപ്പ് (ബാച്ച് നമ്ബർ SR-13) കഴിച്ചതിനെ തുടർന്നാണ് മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചത്. ജയ്പൂരിലെ കെയ്‌സണ്‍സ് ഫാർമ നിർമ്മിക്കുന്ന ഡെക്‌സ്ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് ഐപിയുടെ ഉപയോഗിച്ച് രാജസ്ഥാനിലും കുട്ടികള്‍ മരിച്ചു. മരുന്നു വില്‍പ്പന സംബന്ധിച്ച് കർണാടക സർക്കാർ എല്ലാ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരോടും കർശനമായ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സിറപ്പ് നല്‍കുമ്ബോള്‍ മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞു. നിലവാരമില്ലാത്ത മരുന്ന് കർണാടകയില്‍ വിതരണം ചെയ്തിട്ടില്ലെന്നും എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളില്‍ ഏതെങ്കിലും കർണാടകയില്‍ വിറ്റഴിക്കപ്പെട്ടോയെന്ന് അറിയാൻ വിശദമായ പരിശോധന നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ ബ്രാൻഡുകളുടെയും കഫ് സിറപ്പുകളുടെ സാമ്ബിളുകള്‍ ശേഖരിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.
കുട്ടികളിലെ ചുമ, ശ്വസന ലക്ഷണങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് ഓഫ് നിയോനാറ്റല്‍ ആൻഡ് ചൈല്‍ഡ്ഹുഡ് ഇല്‍നെസ് (IMNCI) മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ട്രീറ്റ്മെന്റ് പ്രോട്ടോക്കോളുകളും ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ പാലിക്കണമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യത്തിന് ജലാംശം, വിശ്രമം, സഹായകരമായ പരിചരണം, പോഷകസമൃദ്ധമായ ഭക്ഷണക്രമം തുടങ്ങിയ ഔഷധേതര നടപടികളെ പ്രോത്സാഹിപ്പിക്കണമെന്നും അത് നിർദ്ദേശിച്ചു.