ചേർത്തലയിൽനിന്നു ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി ഡീലക്സ് ബസ് സർവീസ് തുടങ്ങി. മന്ത്രി പി. പ്രസാദിന്റെ ആവശ്യപ്രകാരം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ ഇടപെട്ടാണ് സർവീസ് അനുവദിച്ചത്.വെള്ളി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം ആറിന് ചേർത്തലയിൽനിന്നു ബെംഗളൂരുവിലേക്കും ശനി, തിങ്കൾ ദിവസങ്ങളിൽ ബെംഗളൂരുവിൽനിന്നു വൈകുന്നേരം ഏഴിന് ചേർത്തലയിലേക്കും സർവീസ് ഉണ്ടാകും.
മന്ത്രി പി. പ്രസാദ് ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ചേർത്തല നഗരസഭാ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, കൗൺസിലർ എ. അജി, എടിഒ അജിത് കുമാർ, എടിഒ ഇൻ ചാർജ് സാജൻ തുടങ്ങിയവർ പങ്കെടുത്തു.ഓൺലൈൻ റിസർവേഷൻ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. onlineksrtcswift.com എന്ന സൈറ്റിലൂടെയും enteksrtc neo oprs എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ടിക്കറ്റ് റിസർവ് ചെയ്യാം.
സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ‘പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്റെ’ ഇര; ദിവ്യ ജോണി വിടവാങ്ങി
മൂന്നര മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊന്നുകളഞ്ഞ ക്രൂരയായ അമ്മ. കൊല്ലം കുണ്ടറ സ്വദേശിനി ദിവ്യ ജോണിയെക്കുറിച്ച് ആദ്യമായി കേരളം അറിഞ്ഞത് ഇങ്ങനെയായിരുന്നു.സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ അമ്മയോട് സമൂഹത്തിന് സ്വാഭാവികമായും വെറുപ്പ് മാത്രമേ തോന്നു. എന്നാല്‍, ദിവ്യ തന്റെ ജീവിതം തുറന്നുപറഞ്ഞപ്പോള്‍ ആ വെറുപ്പ് സഹതാപമായി, സ്നേഹമായി. അതിനേക്കാളുപരി പ്രസവാനന്തരം സ്ത്രീകള്‍ക്ക് സംഭവിക്കാൻ സാധ്യതയുള്ള ‘പോസ്റ്റ്പാർട്ടം ഡിപ്രഷൻ’ എന്ന മാനസികാവസ്ഥയെക്കുറിച്ച് വലിയ ചർച്ചകള്‍ക്ക് തുടക്കമിടാൻ ദിവ്യയ്ക്ക് സാധിച്ചു.
സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ കുത്തുവാക്കുകളും മാനസികപീഡനവും; അതിലുപരി താൻ ചെയ്ത തെറ്റിന്റെ കുറ്റബോധവും ദിവ്യയെ വേട്ടയാടിയിരുന്നു. കാലക്രമേണ അതിനെയെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ദിവ്യ മരണത്തിന് മുന്നില്‍ കീഴടങ്ങിയെന്ന വാർത്തയാണ് പുറത്തുവന്നത്.കണ്ണൂരിലെ ഭർതൃവീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും ചികിത്സയ്ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിച്ചുവെന്നുമാണ് വിവരം. സംഭവത്തില്‍ ആലക്കോട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് കണ്ണൂർ സ്വദേശിയെ ദിവ്യ വിവാഹം ചെയ്തത്.
പഠിക്കാൻ മിടുക്കിയായിരുന്നു ദിവ്യ. ബിരുദാനന്തര ബിരുദത്തിന് ശേഷം പ്രണയിച്ച വ്യക്തിക്കൊപ്പം വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, ഭർതൃവീട്ടില്‍ കടുത്ത മാനസികപീഡനമാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് ദിവ്യ തുറന്നുപറഞ്ഞിട്ടുണ്ട്. ഗർഭിണി ആയപ്പോഴും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്കിയപ്പോഴും ജീവിതത്തെ പ്രതീക്ഷാപൂർവം തന്നെയാണ് ദിവ്യ കണ്ടത്. എന്നാല്‍, കുഞ്ഞുമായി പ്രസവത്തിന്റെ നാലാം ദിവം ഭർതൃഗൃഹത്തിലേക്ക് എത്തിയപ്പോള്‍ ദിവ്യയോടുള്ള സമീപനത്തില്‍ അവർക്ക് മാറ്റമുണ്ടായില്ല. പോസ്റ്റ്പാർട്ടം ഡിപ്രഷൻ അതിന്റെ മൂർധന്യാവസ്ഥയിലെത്തിയപ്പോള്‍ ദിവ്യയുടെ മനസ്സിന്റെ കടിഞ്ഞാണ്‍ കൈവിട്ടു.
ആദ്യം കുഞ്ഞിനെ ബക്കറ്റില്‍ മുക്കിക്കൊല്ലാൻ ശ്രമിച്ചു. പിന്നീട് മനസ്സുമാറിയപ്പോള്‍ അതില്‍നിന്ന് പിൻമാറി. എന്നാല്‍, മനസ്സ് വീണ്ടും കൈവിട്ടപ്പോള്‍ തലയിണകൊണ്ട് ശ്വാസം മുട്ടിച്ച് ദിവ്യ കുഞ്ഞിനെ കൊലപ്പെടുത്തി.ഈ സംഭവം നടക്കുന്നത് ദിവ്യയുടെ കുണ്ടറയിലെ വീട്ടില്‍വച്ചായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പിതാവ് ജോണി ദിവ്യയെ അന്വേഷിച്ചപ്പോള്‍ കിടപ്പുമുറി അകത്തുനിന്ന് അടച്ച നിലയിലായിരുന്നു. ഒരുപാട് തവണ മുട്ടിയെങ്കിലും വാതില്‍ തുറന്നില്ല. ഒടുവില്‍ പിതാവിന്റെ നിർബന്ധം സഹിക്കാനാകാതെ വന്നപ്പോള്‍ ദിവ്യ വാതില്‍ തുറന്നു. മുറക്കകത്ത് പ്രവേശിച്ചപ്പോള്‍ അനക്കമില്ലാതെ കിടക്കുന്ന പേരക്കുട്ടിയെയാണ് ജോണി അവിടെ കണ്ടത്. ഉടൻതന്നെ കുഞ്ഞിനെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചുവെന്ന ദുഃഖവാർത്തയാണ് ആ കുടുംബത്തെ തേടിയെത്തിയത്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് ദിവ്യയെ കസ്റ്റഡിയിലെടുത്തു. ചികിത്സയ്ക്ക് വിധേയയാക്കിയപ്പോള്‍ കടുത്ത പോസ്റ്റ്പാർട്ടം ഡിപ്രഷനാണെന്ന് മാനസിക വിദഗ്ധരും വിലയിരുത്തി. ഒരുപാട് ചികിത്സയ്ക്ക് ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. പിന്നീട് എല്ലാം തുറന്നുപറഞ്ഞുള്ള ഏതാനും അഭിമുഖങ്ങളിലൂടെയാണ് ദിവ്യ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്.