ചെന്നൈ:ചെന്നൈ-ബെംഗളൂരു-മൈസൂരു ബുള്ളറ്റ് ട്രെയിൻ പാതയുടെ വിശദപദ്ധതി റിപ്പോർട്ട് നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ഉടൻ റെയിൽവേ ബോർഡിന് സമർപ്പിക്കും. ചെന്നൈ-ബെംഗളൂരു-മൈസൂരു റൂട്ടിൽ നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് 463 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി നടപ്പാക്കുന്നത്. വ്യോമയാനസർവേ പൂർത്തിയായി. സാധ്യതാ റിപ്പോർട്ടും അന്തിമഘട്ടത്തിലാണ്. വിശദപദ്ധതി റിപ്പോർട്ടും വൈകാതെ തയ്യാറാകുമെന്നും ദക്ഷിണറെയിൽവേ അധികൃതർ പറഞ്ഞു.
ചെന്നൈയിൽനിന്ന് രണ്ടരമണിക്കൂർകൊണ്ട് മൈസൂരുവിലെത്താൻ കഴിയും. വിശദപദ്ധതി റിപ്പോർട്ട് ലഭിച്ചാൽ കേന്ദ്രസർക്കാരിന് സമർപ്പിക്കും. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന പാതയാണ് നിർമിക്കുക. ശരാശരി 250 കിലോമീറ്റർ വേഗം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.കോടികൾ ചെലവുള്ള പദ്ധതിക്ക് വിദേശരാജ്യങ്ങളിലെ ഏഷ്യൻ ഡിവലപ്മെന്റ് ബാങ്ക് പോലുള്ള വിദേശ ഫണ്ടിങ് എജൻസികളുടെ സഹായം തേടിവരുകയാണ്. ചെന്നൈ, പൂനമല്ലി, ചിറ്റൂർ, കോലാർ, കോടഹള്ളി, വൈറ്റ്ഫീൽഡ്, ബയപ്പനഹള്ളി, ഇലക്‌ട്രോണിക്‌സ് സിറ്റി, കെങ്കരി, മാണ്ഡ്യ, മൈസൂരു തുടങ്ങിയ സ്റ്റേഷനുകളാണുണ്ടാകുക.