വില കുറച്ച് ഉത്പന്നങ്ങള്‍ വിറ്റഴിച്ച് വിപണിയില്‍ സമ്ബൂർണ മേധാവിത്തം നേടാനുള്ള വൻകിട ഇ കൊമേഴ്‌സ് സ്ഥാപനങ്ങളുടെ നീക്കത്തിന് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.അമേരിക്കൻ റീട്ടെയില്‍ ഭീമനായ ആമസോണ്‍ ഉള്‍പ്പെടെയുള്ള കമ്ബനികളുടെ അനഭിലഷണീയമായ വില്പന രീതികള്‍ ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് കേന്ദ്ര വ്യാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പത്ത് വർഷത്തിനുള്ളില്‍ ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാരത്തിലെ അൻപത് ശതമാനം വിപണി വിഹിതം ഇ കൊമേഴ്സ് നേടുമെന്ന പ്രവചനം അഭിമാനത്തേക്കാള്‍ ആശങ്ക സൃഷ്‌ടിക്കുകയാണെന്നും വാണിജ്യ മന്ത്രി പറയുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം പീയുഷ് ഗോയല്‍ നിലപാട് മയപ്പെടുത്തി. വൻകിട ഇ കൊമേഴ്സ് വിപണിയെ പൂർണമായും അവഗണിക്കാനാവില്ലെന്നാണ് അദ്ദേഹം നിലപാട് മാറ്റിയത്.
വൻകിട ഇ കൊമേഴ്സ് കമ്ബനികള്‍ ഇന്ത്യൻ വിപണിയില്‍ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ സമഗ്രമായ നിയന്ത്രണങ്ങള്‍ ഈ മേഖലയില്‍ ഏർപ്പെടുത്താനാണ് സർക്കാർ തയ്യാറെടുക്കുന്നത്. 2016ല്‍ ഇ കൊമേഴ്സ് മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയതു മുതല്‍ കേന്ദ്ര സർക്കാരും വൻകിട കമ്ബനികളുമായി നിയന്ത്രണ സംവിധാനങ്ങളെ ചൊല്ലി തർക്കം ശക്തമാണ്. കൊവിഡിന് ശേഷം ഓണ്‍ലൈൻ വ്യാപാരത്തില്‍ വൻ കുതിപ്പുണ്ടായതോടെ ചെറുകിട കച്ചവടക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും കാര്യമായ ഗുണം ചെയ്തില്ല.
വില കുറച്ച് വില്പന നടത്തിയാല്‍ പിടി വീഴും:പണക്കരുത്തിന്റെ ബലത്തില്‍ ആഗോള ഓണ്‍ലൈൻ ശൃംഖലകളായ ആമസോണും വാള്‍മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്പ്കാർട്ടും വിവിധ ഉത്പന്നങ്ങള്‍ വിപണി വിലയിലേക്കാള്‍ കുറച്ച് വിറ്റഴിക്കുന്നതാണ് പ്രധാന വെല്ലുവിളി. ഇത്തരം നടപടികള്‍ രാജ്യത്തെ പത്ത് കോടിയിലധികം ചെറുകിട വ്യാപാരികളെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.
മികച്ച ലാഭം ലഭിക്കുന്ന ഉത്പന്നങ്ങളിലാണ് വമ്ബൻമാർ ഏറെ വിലക്കിഴിവ് നല്‍കുന്നത്. ഇതോടൊപ്പം ഓണ്‍ലൈൻ ഭക്ഷ്യ വിപണന ആപ്പുകളും ക്ളൗഡ് കിച്ചനുകളും രാജ്യത്തെ ചെറുകിട റെസ്‌റ്ററന്റുകള്‍ക്ക് വലിയ തിരിച്ചടി സൃഷ്ടിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. മരുന്നുകളുടെ ഓണ്‍ലൈൻ വില്പന അഞ്ച് ലക്ഷത്തിലധികം മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറയുന്നു