മംഗളൂരു: കര്‍ണാടക സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയുടെ വാര്‍ത്ത സാമുദായിക വിദ്വേഷം വിതക്കുംവിധം വളച്ചൊടിച്ചു എന്നതിന് ആജ് തക് ടെലിവിഷൻ അവതാരകൻ സുധീര്‍ ചൗധരിക്ക് എതിരെ കേസെടുത്തു.
കര്‍ണാടക ന്യൂനപക്ഷ വികസന കോര്പറേഷൻ മുഖേന നടപ്പാക്കുന്ന “സ്വവലംബി സാരഥി” പദ്ധതിയെയാണ് ഹിന്ദുക്കളെ അവഗണിച്ച് ന്യൂനപക്ഷ പ്രീണനമായി ചാനല്‍ അവതരിപ്പിച്ചത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വാഹനങ്ങള്‍ വാങ്ങാൻ ഗുണഭോക്താവിന്റെ സാമ്ബത്തിക, സാമൂഹിക അവസ്ഥകള്‍ അടിസ്ഥാനമാക്കി 50 ശതമാനം സബ്സിഡി നല്കുന്ന പദ്ധതിയാണിത്. എന്നാല്‍ മുസ്ലിം സമുദായത്തിന് മാത്രം ആനുകൂല്യം നല്‍കുകയും മറ്റുള്ളവരെ പാടേ അവഗണിക്കുകയും ചെയ്യുന്നതായാണ് ഈ മാസം 11ന് ചൗധരി തന്റെ ചാനലില്‍ അവതരിപ്പിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്നും അവതാരകൻ തട്ടിവിട്ടു.
ഇതിനെതിരെ കോര്പറേഷൻ ഉദ്യോഗസ്ഥൻ ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനില്‍ ബുധനാഴ്ച പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ചൗധരിക്കെതിരെ കേസെടുത്തത്. നപക്ഷ വികസന കോര്പറേഷൻ പദ്ധതിക്ക് എതിരെ നേരത്തെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആരോപണത്തിന് ആക്കം കൂട്ടുകയായിരുന്നു ആജ് തക് അവതാരകൻ.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ടാക്സി/ചരക്ക് വാഹനങ്ങള്‍ വാങ്ങാൻ മൂന്ന് ലക്ഷം രൂപ വരെ സബ്സിഡി നല്കുന്ന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രിയുടെ ട്വീറ്റ് ഇങ്ങിനെയായിരുന്നു: ” ഇതാ, കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ലജ്ജയില്ലാത്ത മറ്റൊരു പ്രീണനം. 50 ശതമാനം സബ്സിഡിയോടെ ആറ് ലക്ഷം രൂപക്ക് വാഹനം വാങ്ങുക. അടുത്ത ദിവസം അത് അഞ്ച് ലക്ഷം രൂപക്ക് വില്‍ക്കുക. കൂളായി രണ്ടു ലക്ഷം കൈയില്‍ വരും. ഇതാണ് പദ്ധതിയിലൂടെ സംഭവിക്കുക. ഹിന്ദുക്കളിലെ പാവങ്ങള്‍ പോലും ഈ പദ്ധതിക്ക് അര്‍ഹരല്ല. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചുള്ള ഈ ഏര്‍പ്പാട് മുഴുവൻ കന്നഡികര്‍ക്കും നാണക്കേടാണ്. ഭരണഘടനയുടെ പതിനാലാം വകുപ്പിന് വിരുദ്ധമാണിത്'”.
കര്‍ണാടക മന്ത്രി ദിനേശ് ഗുണ്ടു റാവു അപ്പോള്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു. “ഈ പദ്ധതി കര്‍ണാടകയില്‍ ബി.ജെ.പി ഭരിച്ചപ്പോഴും ഉണ്ടായിരുന്നു എന്നത് മറന്നോ? അന്ധമായ ന്യൂനപക്ഷ വിരുദ്ധതയില്‍ വിഡ്ഢിയാവരുത്. മണ്ടൻ ട്വീറ്റ് പിൻവലിക്കുന്നതാണ് നല്ലത്”- എന്നായിരുന്നു മറു ട്വീറ്റ്.