ബെംഗളൂരു∙ കർണാടക വിജയപുരയിലെ കാനറ ബാങ്കിന്റെ മണഗുളി ശാഖയിൽ നിന്ന് 53.3 കോടി രൂപയുടെ സ്വർണവും പണവും മോഷ്ടിച്ച കേസിൽ ബാങ്കിലെ മുൻ മാനേജറും രണ്ട് കൂട്ടാളികളും അറസ്റ്റില്‍. മേയ് 25നായിരുന്നു ബാങ്കിന്റെ ലോക്കറിൽനിന്ന് 53.3 കോടി രൂപ വിലമതിക്കുന്ന 58.9 കിലോ സ്വർണവും 5.2 ലക്ഷം രൂപയും മോഷണം പോയത്. വിജയപുര എസ്പി ലക്ഷ്മൺ നിംബരാഗിയുടെ നേതൃത്വത്തിൽ കുറ്റവാളികളെ പിടികൂടാൻ എട്ട് പൊലീസ് സംഘങ്ങളെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണഗുളി ബ്രാഞ്ചിന്റെ മുൻ മാനേജർ അടക്കം മൂന്നുപേർ പിടിയിലായത്.
ബാങ്കിലെ മുൻ മാനേജർ വിജയകുമാർ മിരിയാൽ, ഹുബ്ബള്ളി സ്വദേശി ചന്ദ്രശേഖർ നെറെല്ല, സുനിൽ മോക്ക എന്നിവരാണ് പ്രതികൾ. ഇവർ കാറിൽ കടത്തുകയായിരുന്ന 10.75 കോടി രൂപ വിലമതിക്കുന്ന 10.5 കിലോ സ്വർണവും പൊലീസ് കണ്ടെടുത്തു. സിൻഡിക്കേറ്റ് ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു പിടിയിലായ ചന്ദ്രശേഖർ നെറെല്ലയെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്ക് ഹുബ്ബള്ളിയിൽ റിയൽ എസ്റ്റേറ്റ് ബിസിനസും ഉണ്ട്. ഗോവയിലെയും ശ്രീലങ്കയിലെയും കാസിനോകളിലെ സ്ഥിരം സാന്നിധ്യമാണ് ഇയാളെന്നും പൊലീസ് പറയുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ബാങ്കിലെ മാനേജറായിരുന്ന വിജയകുമാറും സുഹൃത്തുക്കളായ നെറെല്ലയും മോക്കയും ചേർന്ന് ബാങ്ക് കൊള്ളയടിക്കാൻ പദ്ധതിയിട്ടത്.
ഇതിനായി മനാഗുളി ബ്രാഞ്ചിൽ നിന്ന് വിജയകുമാറിനെ സ്ഥലം മാറ്റുന്നതിനായി ഇവർ കാത്തിരുന്നു. സ്ഥലം മാറ്റിയതിന് ശേഷം മോഷണം നടന്നാൽ പുതിയ മാനേജറുടെ നേർക്ക് ആരോപണങ്ങൾ വരുമെന്നായിരുന്നു പ്രതികൾ വിചാരിച്ചിരുന്നത്.മേയ് 9ന് വിജയകുമാറിനെ വിജയപുര ജില്ലയിലെ തന്നെ റോണിഹാൽ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതോടെ മോഷണത്തിന് സംഘം തയ്യാറെടുത്തു. മേയ് 25 അർധരാത്രിയാണ് പ്രതികൾ മോഷണത്തിനായി ബാങ്കിലെത്തിയത്.
ബാങ്കിലെ ലോക്കറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോലുകൾ വിജയകുമാർ മറ്റ് രണ്ടുപേരുടെ സഹായത്തോടെ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു. തുടർന്ന് സിസിടിവി ക്യാമറകൾ മറച്ച ശേഷമായിരുന്നു മോഷണം. തമിഴ്‌നാട്ടിൽ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നു വരുത്തിത്തീർക്കാൻ ബാങ്കിന് സമീപം പ്രതികൾ മന്ത്രവാദ വസ്തുക്കൾ മനഃപൂർവം ഉപേക്ഷിച്ചിരുന്നു. അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ഇവരുടെ തന്ത്രം. എന്നാൽ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ പ്രതികളിലേക്ക് പൊലീസ് എത്തിച്ചേരുകയായിരുന്നു.