ബംഗളൂരു: മലയാളികളടക്കമുള്ളവരുടെ പ്രിയപ്പെട്ട ഭക്ഷണമാണ് പാനിപൂരി. ഇന്ത്യയിലെ എല്ലായിടത്തും ഇവ കാണാറുണ്ട്. എന്നാല്‍ പാനിപൂരിയില്‍ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കർണാടക സർക്കാർ.
ഗോബി മഞ്ചൂരിയൻ, കബാബ് എന്നിവ നിരോധിച്ചതിന് പിന്നാലെയാണ് പനിപൂരിയ്‌ക്കെതിരെയും നടപടി സ്വീകരിക്കാൻ കർണാടക ആരോഗ്യ മന്ത്രാലയം ഒരുങ്ങുന്നത്.
ആരോഗ്യ വകുപ്പ് അടുത്തിടെ നടത്തിയ സർവേയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള 250 ഓളം ഭക്ഷണശാലകളില്‍ നിന്ന് പാനിപൂരി സാമ്ബിളുകള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഇതില്‍ 40 എണ്ണം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി കണ്ടെത്തി. കൂടാതെ ബ്രില്യന്റ് ബ്ലൂ, ടാർട്രാസെെൻ, സണ്‍സെെറ്റ് യെല്ലോ തുടങ്ങിയ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഇവയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ ചേർന്ന ഭക്ഷണം പതിവായി കഴിക്കുന്നത് അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നു.
ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അറിയിച്ചു. തന്റെ എക്സ് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം പഞ്ഞി മിഠായി, ഗോബി മഞ്ചൂരിയൻ, കബാബ് എന്നിവയിലെ രാസവസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് പാനിപൂരി പരിശോധനയ്ക്ക് അയച്ചതെന്ന് മന്ത്രി വ്യക്തമാക്കി. പനിപൂരി ഭക്ഷ്യ സുരക്ഷാ പരിശോധനയില്‍ പരാജയപ്പെട്ടുവെന്നും കൂടുതല്‍ വിശകലനം നടത്തിയ ശേഷം ആരോഗ്യവകുപ്പ് ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങള്‍ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്നും ആരോഗ്യത്തെ ബാധിക്കുന്ന ഭക്ഷണപദാർത്ഥങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രി വ്യക്തമാക്കി.