ബെംഗളൂരു: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ ബെംഗളൂരുവിലെ മഡിവാളയിൽ നിന്നും കണ്ടെത്തി. എന്നാൽ അഞ്ച് പെൺകുട്ടികൾ ഓടി രക്ഷപ്പെട്ടു. മടിവാളയിൽ മലയാളികൾ നടത്തുന്ന ഒരു ഹോട്ടലിൽ വച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്.
ഹോട്ടലിൽ മുറി എടുക്കാനെത്തിയതായിരുന്നു കുട്ടികൾ. തിരിച്ചറിയൽ രേഖകളൊന്നും ഇവരുടെ കൈവശമുണ്ടായിരുന്നില്ല. തുടർന്ന് സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞുവെക്കുകയായിരുന്നു. പെൺകുട്ടിയെ തടഞ്ഞുവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നു.
പിടിച്ചുവെച്ച ഒരാളെ ഹോട്ടൽ ജീവനക്കാർ പൊലീസിൽ ഏൽപിച്ചു എന്നാൽ മറ്റ് അഞ്ചു പെൺകുട്ടികൾ പൊലീസ് എത്തുമ്പോഴേക്കും രക്ഷപ്പെട്ടതായും ജീവനക്കാർ അറിയിച്ചു. ആറു കുട്ടികളെയും ചിൽഡ്രൻസ് ഹോമിൽ നിന്ന് ഇന്നലെ മുതലാണ് കാണാതായത്.
ഓടിപ്പോയ മറ്റ് പെൺകുട്ടികൾ അധിക ദൂരം സഞ്ചരിക്കാൻ ഇടയില്ലെന്നും എത്രയും വേഗം തന്നെ ഇവരെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു. കാണാതായ ആറ് പേരിൽ അഞ്ചുപേർ കോഴിക്കോട് സ്വദേശിനികളും ഒരാൾ കണ്ണൂർ സ്വദേശിനിയുമാണ്. ആറ് പേർക്കും പ്രായപൂർത്തിയായിട്ടില്ല.