പാര്‍ട്ടിയിലെ വിഭാഗീയതക്ക് ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. സര്‍ക്കാര്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായതുമായി ബന്ധപ്പെട്ടുള്ള ചടങ്ങില് വിതുമ്പിക്കരഞ്ഞുകൊണ്ടാണ് രാജി പ്രഖ്യാപനം.
കര്‍ണാടക രാഷ്ട്രീയം കലങ്ങി മറിയുകയാണ്. 78നായ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ രാജിയോടെ അടുത്ത കര്‍ണാടക മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ഉയരുന്നത്.
ഇത് നാലാം തവണയാണ് കാലാവധി പൂര്‍ത്തിയാക്കാനാകാതെ ബി എസ് യെദിയൂരപ്പ (B. S. Yediyurappa) മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. യെദിയൂരപ്പയെ മുന്‍നിര്‍ത്തി അടുത്ത തിരഞ്ഞെടുപ്പ് നേരിടാനാകില്ലെന്നായിരുന്നു BJP കേന്ദ്ര നേതൃത്വത്തിന്‍റെ വിലയിരുത്തല്‍ എന്നും സൂചനയുണ്ട്.
ബി എസ് യെദ്യൂരപ്പയുടെ രാജി സ്വീകരിച്ച് കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെലോട്ട്. രാജി സ്വീകരിച്ചെങ്കിലും പുതിയ മുഖ്യമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ കര്‍ണാടകയുടെ കാവല്‍ മുഖ്യമന്ത്രിയായിരിക്കാന്‍ യെദ്യൂരപ്പയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ ആവശ്യം യെദ്യൂരപ്പ സ്വീകരിച്ചു.മാസങ്ങളായി തുടരുന്ന അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വത്തിനും അവസാനമിട്ട് ഇന്നാണ് യെദ്യൂരപ്പ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ചടങ്ങില്‍ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ വികാരാധീനനായാണ് യെദ്യൂരപ്പ താന്‍ രാജി വെക്കുന്നതായി പ്രഖ്യാപിച്ചത്. പിന്നീട് രാജ് ഭവനിലെത്തിയ യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.
ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല താന്‍ രാജിവെക്കുന്നതെന്ന് യെദ്യൂരപ്പ പറഞ്ഞു. കൂടുതല്‍ കരുത്തരായ മറ്റാരെങ്കിലും മുഖ്യമന്ത്രിയാകാനാണ് താന്‍ ഒഴിഞ്ഞുകൊടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.രാജ് ഭവന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യെദ്യൂരപ്പ.
അതേസമയം, മുഖ്യമന്ത്രി യെദിയൂരപ്പ രാജി പ്രഖ്യാപിച്ചതോടെ അടുത്ത മുഖ്യമന്ത്രി ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.എന്നാല്‍,കര്‍ണാടക രാഷ്ട്രീയത്തില്‍ വന്‍ അഴിച്ചുപണിയാണ് കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നത്. യെദിയൂരപ്പയ്ക്ക് പകരം ശക്തനായ നേതാവിനെ മുഖ്യമന്ത്രിയാക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട്. കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി, ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ഖനിമന്ത്രി മുരുകേഷ് നിരാനി എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന്‍റെ സജീവ പരിഗണനയിലുള്ളത് എന്നാണ് സൂചന.
2019 ജൂലൈയിലാണ് കോണ്‍ഗ്രസ് – JDS സഖ്യസര്‍ക്കാരിനെ പുറത്താക്കി യെദിയൂരപ്പയുടെ നേതൃത്വത്തില്‍ BJP സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയില്‍ നിന്നും തുടക്കത്തില്‍ ലഭിച്ച പിന്തുണ തുടര്‍ന്നുകൊണ്ടുപോകാന്‍ യെദിയൂരപ്പയ്ക്ക് കഴിഞ്ഞില്ല. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ യെദിയൂരപ്പയ്ക്കെതിരെ രംഗത്തെത്തുകയായിരുന്നു.
സംസ്ഥാനത്ത് ബി ജെ പിക്കുള്ളില്‍ യെദ്യൂരപ്പ് എതിരായ നീക്കം ശക്തമായിരുന്നു. നിരവധി എം എല്‍ എമാര്‍ അദ്ദേഹത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു. ഇത് തടയാന്‍ കേന്ദ്ര നേതൃത്വം ശ്രമിച്ചതുമില്ല. കേന്ദ്ര നേതൃത്വത്തിനും യെദ്യൂരപ്പ മാറണമെന്ന അഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. പിടിച്ചു നില്‍ക്കാന്‍ അവസാന നിമഷംവരെ യെദ്യൂരപ്പ ശ്രമിച്ചിരുന്നു. ലിംഗായത്ത് വിഭാത്തിന്റെ നേതാക്കളെവരെ അദ്ദേഹം രംഗത്തിറക്കി നോക്കി. എന്നാല്‍ സംസ്ഥാനത്തിനകത്ത് ഒരു വിഭാഗം നേതാക്കള്‍ ചെലുത്തിയ സമ്മര്‍ദത്തിനൊടുവില്‍ പിടിച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോകുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
യെദ്യൂരപ്പ രാജിവെച്ചതോടെ ഇനി പൂര്‍ണമായും തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ഒരാളെ മുഖ്യമന്ത്രിയാക്കാനാണ് ബി ജെ പി കേന്ദ്ര നേതൃത്വം ശ്രമിക്കുക. 18 ശതമാനം വോട്ടുകളുള്ള ലിംഗായത്ത് വിഭാഗത്തില്‍ നിന്ന് തന്നെ ഒരു മുഖ്യമന്ത്രി വേണമെന്ന ആവശ്യം ശക്തമായുണ്ട്. എന്നാല്‍ സമ്മര്‍ദവുമായി വൊക്കലിംഗ സമുദായവുമുണ്ട്. എന്നാല്‍ ഏറെ കാലമായി ഒരു ബ്രാഹ്മിണ്‍ മുഖ്യമന്ത്രിയായിട്ടെന്നും ഈ വിഭാഗത്തില്‍ നിന്ന് ഒരാളെ പരിഗണിക്കണമെന്നും ആവശ്യമുണ്ട്. അതിനിടെ തന്റെ മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്ന് യെദ്യൂരപ്പ കേന്ദ്ര നേതൃത്വത്തിന് മുമ്പില്‍ ആവശ്യപ്പെട്ടതായാണ് വിവരം.
എം.എല്‍.എയായ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍, ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍, എം.എല്‍.സി. എ.എച്ച്. വിശ്വനാഥ് എന്നിവര്‍ പരസ്യമായി യെദിയൂരപ്പയ്ക്കെതിരെ പ്രസ്താവനകള്‍ നടത്തിയിരുന്നു.കഴിഞ്ഞ കുറെ മാസങ്ങളായി കര്‍ണാടകയില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം ഉയരുകയായിരുന്നു. ഈ അവസരത്തിലാണ് BJP സര്‍ക്കാര്‍ അധികാരമേറ്റ് 2 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ രാജി പ്രഖ്യാപനം.വികാര നിര്‍ഭരമായ നിമിഷങ്ങളായിരുന്നു നിയമസഭയില്‍ ഇന്ന് നടന്നത്.
പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് ഈറനണിഞ്ഞ കണ്ണുകളോടെയാണ് രാജി പ്രഖ്യാപനം നടത്തിയത്.അതേസമയം, യെദിയൂരപ്പയുടെ രാജി കര്‍ണാടകയിലെ ലിംഗായത്ത് സമുദായം എങ്ങനെ ഉള്‍ക്കൊള്ളുമെന്നത് ഇപ്പോഴും ചോദ്യമാണ്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്ഥാനമാണ് ലിംഗായത്ത് സമുദായത്തിനുള്ളത്. യെദിയൂരപ്പ രാജി വയ്ക്കുമെന്ന സൂചനകള്‍ പുറത്തു വന്നതേ പ്രതിഷേധവുമായി നൂറുകണക്കിന് ലിംഗായത്ത് സമുദായ സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. യെദിയൂരപ്പയെ മാറ്റിയാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നായിരുന്നു ലിംഗായത്ത് നേതൃത്വം നല്‍കിയ മുന്നറിയിപ്പ്.