മാണ്ഡ്യ ജില്ലയിലെ കെ.ആർ. പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തില്‍ ഭർതൃമതിയായ യുവതിയെ കാമുകൻ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവർന്ന് മൃതദേഹം കുഴിച്ചിട്ടുവെന്ന് പോലീസ്.ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി. പ്രതീതിയാണ് (35) മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കരോട്ടി ഗ്രാമവാസി പുനീതിനെ (28) പോലീസ് അറസ്റ്റ് ചെയ്തു.കിക്കേരി പോലീസ് പറയുന്നതനുസരിച്ച്, പ്രതീതിയും പുനീതും അടുത്തിടെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുകയും ഈ സൗഹൃദം പിന്നീട് പ്രണയബന്ധമായി മാറുകയും ചെയ്തു.
പ്രതീതി വിവാഹിതയായിരുന്നുവെങ്കിലും ഇരുവരും രഹസ്യമായി കണ്ടുമുട്ടുന്നത് തുടർന്നിരുന്നതായി പോലീസ് വ്യക്തമാക്കി.കഴിഞ്ഞ ഞായറാഴ്ച ഇരുവരും കാറില്‍ മൈസൂരിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദർശിച്ചിരുന്നു. മടക്കയാത്രയില്‍ പുനീത്, പ്രതീതിയെ കെ.ആർ. പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും, മൃതദേഹം കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തില്‍ കുഴിച്ചിടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പോലീസില്‍ നല്‍കിയ പരാതിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രീതി അവസാനമായി നടത്തിയ ഫോണ്‍ കോളുകള്‍ പരിശോധിച്ച പോലീസ്, പുനീതിലേക്ക് വിരല്‍ ചൂണ്ടുന്ന വിവരങ്ങള്‍ കണ്ടെത്തുകയായിരുന്നു.ചോദ്യം ചെയ്തപ്പോള്‍ പുനീത് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കിക്കേരി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.