ബെംഗളൂരു : കാഴ്‌ചപരിമിതർക്ക് പരസഹായമില്ലാതെ ബസുകൾ തിരിച്ചറിയാനുള്ള സംവിധാനവുമായി ബെംഗളൂരു മെട്രൊപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ബിഎംടിസി). ഓൺബോർഡ് എന്ന് പേരിട്ടിരിക്കുന്ന ഉപകരണം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. സ്റ്റോപ്പിലേക്കുവരുന്ന ബസ് ഏതുറൂട്ടിൽ സർവീസ് നടത്തുന്നതാണെന്ന് അറിയാൻ സാധിക്കുന്നതിനൊപ്പം നിർത്താനുള്ള സന്ദേശം ഡ്രൈവർക്ക് കൈമാറാനും കഴിയും.ബസിന്റെ മുൻവശത്തെ ചില്ലിൽ സ്ഥാപിച്ചിരിക്കുന്ന സെൻസറും ഓൺബോർഡ് ഉപകരണവും ബന്ധിപ്പിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്.
ബസ് സ്റ്റോപ്പിലേക്കെത്തുമ്പോൾ ഉപകരണത്തിലെ ബട്ടൺ അമർത്തിയാൽ ബസിന്റെ റൂട്ട് നമ്പർ സ്പീക്കറിലൂടെ കേൾക്കാൻ സാധിക്കും. ബസിൽ കയറണമെങ്കിൽ അതിനും ബട്ടൺ അമർത്താം. അപ്പോൾ കാഴ്ചപരിമിതിയുള്ള ഒരാൾ കയറാനുണ്ടെന്ന സന്ദേശം ബസിൽ ലഭിക്കും. അതിനാൽ, ഈ യാത്രക്കാരന് സാവകാശം കയറാൻവേണ്ടി ബസ് കൂടുതൽ സമയം നിർത്തിയിടാനും സാധിക്കും. ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നതിന് തൊട്ടുമുൻപ് ഈ വിവരവും ഉപകരണത്തിൻ്റെ സ്‌പീക്കറിലൂടെ അറിയാം.
നിലവിൽ 25 ബിഎംടിസി ബസുകളിലാണ് സംവിധാനം പരീക്ഷണാർഥം ഏർപ്പെടുത്തിയിട്ടുള്ളത്. കാഴ്‌ചപരിമിതരായ 25 പേർക്ക് ഉപകരണം നൽകിയിട്ടുമുണ്ട്. പരീക്ഷണം വിജയിച്ചാൽ നഗരത്തിൽ പരമാവധി കാഴ്ചപരിമിതർക്ക് ഇത് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.ഡൽഹി ഐഐടിയുമായി ചേർന്നാണ് ഓൺബോർഡ് ഉപകരണം വികസിപ്പിച്ചത്. പുതിയ ഉപകരണം ഉപയോഗിക്കുന്നതിന് 500 കാഴ്ചപരിമിതർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഈ മാസം അവസാനം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും.
മാതൃഭാഷയില്‍ ക്ലാസില്‍ സംസാരിച്ച അധ്യാപകന്‍റെ പണി പോയി; വൻ വിവാദവും പ്രതിഷേധവും, തിരിച്ചെടുത്ത് തലയൂരി കോളജ്
കര്‍ണാടകയിലെ ബംഗളൂരുവില്‍ വീണ്ടും ഭാഷാ വിവാദം. ക്ലാസ് റൂമില്‍ കന്നഡ സംസാരിച്ചതിന് നിർബന്ധിത രാജി ആവശ്യപ്പെട്ടുവെന്ന അധ്യാപകന്‍റെ വീഡിയോ സംസ്ഥാനത്ത് വലിയ രോഷത്തിന് ഇടയാക്കി.പിന്നീട് ഈ വിഷയം അധ്യാപകനും ജോലി ചെയ്യുന്ന സ്ഥാപനവും തമ്മില്‍ സൗഹാർദ്ദപരമായി പരിഹരിച്ചു. നഗരത്തിലെ ഒരു കോളേജിലെ അധ്യാപകനായ രൂപേഷ് പുത്തൂർ ആണ് പരാതിയുമായി രംഗത്ത് വന്നത്.ഒരു വിദ്യാർത്ഥിയുടെ കന്നഡയിലുള്ള ചോദ്യത്തിന് കന്നഡയില്‍ മറുപടി നല്‍കിയതിന് തനിക്ക് ജോലി നഷ്ടപ്പെട്ടുവെന്ന് വൈറലായ വീഡിയോയില്‍ രൂപേഷ് ആരോപിച്ചിരുന്നു.
ഒരു വിദ്യാർത്ഥി കന്നഡയില്‍ തന്നോട് എന്തോ ചോദിച്ചു, അതിനനുസരിച്ച് മറുപടി നല്‍കി. മറ്റൊരു വിദ്യാർത്ഥിക്ക് ഭാഷ മനസ്സിലായില്ലെന്നും ഇംഗ്ലീഷില്‍ സംസാരിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് എതിർപ്പ് പ്രകടിപ്പിച്ചു. കന്നഡ പ്രാദേശിക ഭാഷയാണെന്നും അതിനെ ബഹുമാനിക്കണമെന്നും ആ കുട്ടിയോട് പറഞ്ഞുവെന്നും രൂപേഷ് വീഡിയോയില്‍ പറഞ്ഞു.പിറ്റേദിവസം കോളേജ് പ്രിൻസിപ്പല്‍ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായും രാജിക്ക് സമ്മർദ്ദം ചെലുത്തിയതായും അദ്ദേഹം പറഞ്ഞു.
ഇതേ കോളേജ് ഗ്രൂപ്പിന്‍റെ മറ്റൊരു ശാഖയില്‍ പഠിക്കുന്ന തന്‍റെ മകളുടെ അക്കാദമിക് രേഖകള്‍ തടഞ്ഞുവെക്കുമെന്ന് സ്ഥാപനം ഭീഷണിപ്പെടുത്തിയെന്നുള്ള ഗുരുതര ആരോപണവും രൂപേഷ് വീഡിയോയില്‍ ഉന്നയിച്ചിരുന്നു.ഇത് കന്നഡ ഭൂമിയാണ്. മാതൃഭാഷ ഉപയോഗിച്ചതിന് ആർക്കും ജോലി നഷ്ടപ്പെടരുത്. സംഭവം കോളേജിലെ സിസിടിവിയില്‍ പകർത്തിയിട്ടുണ്ട് എന്നും അദ്ദേഹം വികാരഭരിതനായി വീഡിയോയില്‍ പറഞ്ഞു. വീഡിയോ അതിവേഗം ഓണ്‍ലൈനില്‍ പ്രചരിക്കുകയും, രൂപേഷിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു.
കൂടാതെ കർണാടകയില്‍ ഭാഷാ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പുതിയ ആഹ്വാനങ്ങളും ഉണ്ടായി.സംഭവം വിവാദമായതോടെ പ്രശ്നങ്ങള്‍ കോളജ് തന്നെ പരിഹരിക്കുകയായിരുന്നു. കന്നഡ ഭാഷയെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണയില്‍ ഖേദിക്കുന്നുവെന്നും കോളേജ് എല്ലായ്പ്പോഴും കന്നഡയോടും കർണാടകയോടും ഒപ്പമാണ്. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കില്ലെന്നും കോളേജ് പ്രിൻസിപ്പല്‍ വെങ്കിടേഷ് വ്യക്തമാക്കി. തുടര്‍ന്ന് രൂപേഷ് ആരോപണങ്ങള്‍ പിൻവലിച്ച് മറ്റൊരു വീഡിയോ പോസ്റ്റ് ചെയ്തു. പ്രശ്നം സൗഹാർദ്ദപരമായി പരിഹരിച്ചുവെന്നും, മകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നാണ് തന്‍റെ മുൻ അഭിപ്രായങ്ങള്‍ ഉണ്ടായതെന്നും അദ്ദേഹം രണ്ടാമത്തെ വീഡിയോയില്‍ പറയുന്നു.