ബെംഗളൂരു : നഗരത്തിലെ അന്തരീക്ഷ മലിനീകരണത്തോത് കുറയ്ക്കാൻ ഒരു ചുവടുവെപ്പുകൂടിയായി ബിഎംടിസിയുടെ ഇലക്ട്രിക് ബസുകൾ. പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കിയത്. ഇതോടെ ബെംഗളൂരുവിൽ സർവീസ് നടത്തുന്ന ഇലക്ട്രിക് ബസുകളുടെ എണ്ണം 1436 ആയി. ഈ സർവീസുകളിലൂടെ പ്രതിദിനം രണ്ട് ലക്ഷത്തിലേറെ കിലോ ഗ്രാം കാർബൺഡയോക്സൈഡ് പുറന്തള്ളുന്നതാണ് തടയുന്നത്. 77000 ലിറ്റർ ഡീസൽ ഉപയോഗം കുറയ്ക്കാനും സാധിക്കും.
പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി നിർവഹിച്ചു.ടാറ്റാ മോട്ടോർസ് ലിമിറ്റഡ് സ്‌മാർട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസ് ലിമിറ്റഡുമായുള്ള ഗ്രോസ് കോസ്റ്റ് കോൺട്രാക്ട‌് പ്രകാരമാണ് സർവീസ് നടത്തുന്നത്. വൈദ്യുതി ചാർജ് നിരക്ക് അടക്കം കിലോ മീറ്ററിന് 41.01 രൂപയാണ് ടിഎംഎൽ സ്മാർട് സിറ്റി മൊബിലിറ്റി സൊല്യൂഷൻസിന് ലഭിക്കുക. ഒറ്റത്തവണ ചാർജ് ചെയ്താൽ 200 കിലോ മീറ്റർ യാത്ര നടത്താനാകും. 35 യാത്രക്കാർക്ക് ഇരുന്ന് യാത്രചെയ്യാം. ഒരു വീൽച്ചെയറിനുള്ള സൗകര്യവുമുണ്ട്. ഉൾഭാഗത്ത് മൂന്ന് ക്യാമറകളുണ്ട്.
വനിതാ യാത്രക്കാരുടെ സുരക്ഷയ്ക്കായി പാനിക് ബട്ടണുകളുണ്ട്. 10 പാനിക് ബട്ടണാണ് ഒരു ബസിലുള്ളത്. കെംപെഗൗഡ ബസ് സ്റ്റാൻഡിൽനിന്ന് ബിദഡി, ആനെക്കൽ, ദോഡ്ഡബല്ലാപൂർ, ദാബസാപേട്ടെ എന്നിവിടങ്ങളിലേക്കും ടിൻ ഫാക്ടറി-ഹോസ്കോട്ടെ റൂട്ടിലുമാണ് പുതിയ സർവീസുകൾ നടത്തുന്നത്. ആകെ 44 ഷെഡ്യൂളുകളായി 348 ട്രിപ്പുകൾ നടത്തും.
ഇൻഷുറൻസുള്ള രോഗികള്‍ക്ക് ഉയര്‍ന്ന നിരക്ക്; സ്വകാര്യ ആശുപത്രികളെ കേന്ദ്രം നിരീക്ഷിക്കും
ആരോഗ്യ ഇൻഷുറൻസ് ഉള്ളവരില്‍നിന്ന് ചികിത്സയ്ക്ക് ഉയർന്ന നിരക്ക് ഈടാക്കുന്ന സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാൻ കേന്ദ്രസർക്കാർ.ഇൻഷുറൻസ് ക്ലെയിമുകള്‍ പരിശോധിക്കാനുള്ള നാഷണല്‍ ഹെല്‍ത്ത് ക്ലെയിംസ് എക്സ്ചേഞ്ച് പോർട്ടലിന്റെ നടത്തിപ്പ് ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ധനമന്ത്രാലയത്തിലേക്ക് മാറ്റാനാണ് ആലോചന. ധനമന്ത്രാലയത്തിനുകീഴിലെ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലേക്ക് പോർട്ടല്‍ കൊണ്ടുവരും.
മെഡിക്ലെയിമുകള്‍ക്കായുള്ള കേന്ദ്രീകൃത സംവിധാനമായാണ് പോർട്ടല്‍ പ്രവർത്തിക്കുന്നത്. എന്നാല്‍, ഒരേ ചികിത്സയ്ക്ക് ആശുപത്രികള്‍ വ്യത്യസ്തനിരക്ക് ഈടാക്കുന്നതുതടയാൻ നിലവില്‍ സംവിധാനമില്ല. വിവിധ ഇൻഷുറൻസ് കമ്ബനികളും ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ചികിത്സയ്ക്ക് നിരക്ക് ഏകീകരിക്കുന്നതടക്കം ക്ലെയിമുകള്‍ സുതാര്യമാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ശ്രമമെന്ന് അധികൃതർ പറഞ്ഞു.രോഗികളെ പ്രവേശിപ്പിക്കുമ്ബോള്‍ത്തന്നെ ഇൻഷുറൻസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള ചികിത്സനിരക്കാണ് പല സ്വകാര്യ ആശുപത്രികളും ഈടാക്കാറുള്ളതെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.