Home Featured അന്താരഷ്ട്ര മെട്രോ സർവീസുകളെ കുറിച്ച് പഠിക്കാൻ ബെംഗളൂരു മുടക്കിയത് 26 ലക്ഷം

അന്താരഷ്ട്ര മെട്രോ സർവീസുകളെ കുറിച്ച് പഠിക്കാൻ ബെംഗളൂരു മുടക്കിയത് 26 ലക്ഷം

by admin

ബെംഗളൂരു: വിദേശ രാജ്യങ്ങളിലെ മെട്രോയെക്കുറിച്ച് പഠിക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ചെലവഴിച്ചത് 26 ലക്ഷം. വിവിധ രാജ്യങ്ങളിലെ മെട്രോ ട്രെയിനുകളുടെ പ്രവർത്തനം മനസിലാക്കാനും ടിക്കറ്റ് നിരക്കുകൾ വിലയിരുത്താനുമായായാണ് 26 ലക്ഷത്തിലധികം ചെലവഴിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇത് ‘നമ്മ മെട്രോയുടെ’ പുതിയ നിരക്കുകൾ ക്രമീകരിക്കാൻ ഉദ്യോഗസ്ഥരെ സഹായിച്ചു.

വിവരാവകാശ റിപ്പോർട്ടുകൾ പ്രകാരം, ബിഎംആർസിഎൽ ഉദ്യോഗസ്ഥരും ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്സി) അംഗങ്ങളും ചേർന്ന് യാത്ര നടത്താൻ ചെലവഴിച്ച തുകയുടെ കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എഫ്എഫ്സി അംഗങ്ങൾക്ക് 12.97 ലക്ഷവും ബിഎംആർസിഎൽ ഉദ്യോഗസ്ഥർക്ക് 12.88 ലക്ഷവുമാണ് ചെലവാക്കിയത്. ഹോങ്കോങ്ങിലേയും സിംഗപ്പൂരിലേയും മെട്രോ യാത്രാ സംവിധാനങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുതെന്ന് പഠിക്കുന്നതിനാണ് ഈ പണം ചെലവഴിച്ചതെന്ന് ഉദ്യോഗസ്ഥർ വിശദീകരണം നൽകി.

മെട്രോ ടിക്കറ്റ് നിരക്കുകളിൽ മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഗവണ്മെൻ്റ് രൂപീകരിച്ച ഒരു കമ്മിറ്റിയാണ് ഫിക്സേഷൻ കമ്മിറ്റി. മദ്രാസ് ഹൈക്കോടതിയിലെ മുൻ ജഡ്ജി ആർ തരണി, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ സതീന്ദർ പാൽ സിങ്, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനായ ഇവി രമണ റെഡ്ഡി എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് എഫ്എഫ്സിയെ പ്രതിനിധീകരിച്ച് യാത്ര നടത്തിയത്. നമ്മ മെട്രോയുടെ പുതിയ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്ന സമിതിയിലും ഇവർ മൂന്ന് പേരും അംഗങ്ങളായിരുന്നു.

അന്തരാഷ്ട്ര യാത്രകൾ കൂടാതെ സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും യാത്ര നടത്തി. രാജ്യതലസ്ഥാനത്ത് പ്രവർത്തനം നടത്തുന്ന ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ്റെയും, ചെന്നൈ ഗവണ്മെൻ്റിൻ്റെയും ഉടമസ്ഥതയിൽ പ്രവർത്തനം നടത്തുന്ന ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൻ്റെ പ്രവർത്തങ്ങൾ വിലയിരുത്തി നിരക്ക് നിശ്ചയിക്കുന്ന രീതിയെക്കുറിച്ച് ഫെയർ ഫിക്സേഷൻ കമ്മിറ്റി (എഫ്എഫ്‌സി) പഠനം നടത്തിയതായി ആർടിഐ പറഞ്ഞു. ഡൽഹിയും ചെന്നൈയും കൂടാതെ ഇന്ത്യയിൽ മറ്റ് നഗരങ്ങളിലും ഈ സംഘം യാത്ര നടത്തി.

പഠനങ്ങളുടെ അടിസ്ഥാനത്തിൽ 2017 മുതൽ 7.5 വർഷത്തിനുള്ളിൽ മെട്രോ യാത്രാ നിരക്കുകൾ 105.15 ശതമാനമായി വർധിപ്പിക്കാൻ ബിഎംആർസിഎൽ നിർദേശിച്ചിരുന്നു. ഇത് പ്രതിവർഷം14.02 ശതമാനത്തിൻ്റെ വർധനവുണ്ടാക്കുമെന്നാണ് ബിഎംആർസിഎൽ പറയുന്നത്. അതേസമയം ഫെയർ ഫിക്സേഷൻ കമ്മിറ്റി 51.55 ശതമാനത്തിൻ്റെ വർധനവ് വരുത്താൻ നിർദേശിച്ചു. ഇത് പ്രതിവർഷം 6.87 ശതമാനത്തിൻ്റെ വർധനവുണ്ടാക്കുമെന്ന് ഫെയർ ഫിക്സേഷൻ കമ്മിറ്റി അറിയിച്ചു. ഫെയർ ഫിക്സേഷൻ കമ്മിറ്റി നിർദേശിച്ച കുറഞ്ഞ വർധനവ് സംസ്ഥാനത്ത് അംഗീകരിക്കുകയും നടപ്പിലാക്കുകയും ചെയ്തു

പഠന ശേഷം ഫെയർ ഫിക്സേഷൻ കമ്മിറ്റി തയ്യാറാക്കിയ പൂർണ്ണ റിപ്പോർട്ട് നൽകാൻ മണികൺട്രോൾ ടീം ബിഎംആർസിഎൽനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൂർണ്ണ റിപ്പോർട്ട് നൽകാൻ ബിഎംആർസിഎൽ വിസമ്മതിക്കുകയും പിന്നീട് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് മറുപടി നൽകുകയും ചെയ്തു.ബിഎംആർസിഎൽ മെട്രോയുടെ വികസനത്തിനെ കുറിച്ച് പഠിക്കാൻ, 26 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ സംഘടനയുടെ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന് ബെംഗളൂരു സെൻട്രൽ എംപി പിസി മോഹൻ നഗരത്തിലെ പുതിയ മെട്രോ നിരക്ക് ഘടനയ്ക്ക് പിന്നിലെ യുക്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ പ്രാബല്യത്തിൽ വന്ന നിരക്ക് വർധനവ് മൂലം ബെംഗളുരുവിൻ്റെ ചില ഭാഗങ്ങളിൽ മെട്രോ ടിക്കറ്റ് നിരക്കുകൾ 71 ശതമാനം വരെ വർദ്ധിച്ചു, ഇത് യാത്രക്കാരിൽ നിന്നും പൊതുജന പ്രതിനിധികളിൽ നിന്നും ഒരുപോലെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group