ബന്ദിപ്പൂർ വനപാതയില്‍ ബൈക്ക് യാത്രക്കാരനുനേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ആനക്കൂട്ടത്തിന് മുന്നില്‍പെട്ട ബൈക്ക് യാത്രികൻ തലനാരിഴക്ക് രക്ഷപ്പെട്ടു.ഗുണ്ടല്‍പേട്ട്-ഗൂഡല്ലൂർ പാതയില്‍ ബന്ദിപ്പൂർ ടൈഗർ റിസർവ് വനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ദൃക്സാക്ഷിയായ യാത്രക്കാരിലൊരാള്‍ പകർത്തിയ വിഡിയോ ദൃശ്യം സമൂഹമാധ്യമത്തില്‍ വൈറലായി. റോഡ് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തിന് മുന്നില്‍ ബൈക്ക് യാത്രികൻ വന്നുപെടുകയായിരുന്നു. ആന ചീറിയടുത്തതോടെ ബൈക്ക് നിലത്തിട്ടെങ്കിലും നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് ഇയാള്‍ സമീപത്തെ കുറ്റിക്കാട്ടിലാണ് വീണത്.
സമീപത്ത് മറ്റ് ആനകളുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് ഒന്നും ചെയ്തില്ല. പിന്നീട് കാട്ടാനക്കൂട്ടം സ്വയം പിൻവാങ്ങുകയായിരുന്നു. കാട്ടാനക്കൂട്ടം റോഡരികില്‍ നില്‍ക്കുന്നതുകണ്ട് ഇരുവശത്തുനിന്നുമുള്ള വാഹനങ്ങള്‍ റോഡില്‍ ഏറെനേരം നിർത്തിയിട്ടു. ഭീതിയൊഴിഞ്ഞശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്. വനപാതകളിലൂടെ സഞ്ചരിക്കുമ്ബോള്‍ യാത്രക്കാർ കൂടുതല്‍ ജാഗ്രത പുലർത്തണമെന്ന് ബന്ദിപ്പൂർ ടൈഗർ റിസർവ് അധികൃതർ മുന്നറിയിപ്പ് നല്‍കി.
ഉത്തരേന്ത്യയിലും തമിഴ്നാട്ടിലും ഉത്പാദനം കുറഞ്ഞു; മലയാളിയുടെ കുടുംബ ബജറ്റിലെ താളം തെറ്റിച്ച് പച്ചക്കറിവിലയില്‍ വൻകുപ്പ്
സാധാരണക്കാരന്റെ നടുവൊടിച്ചു പച്ചക്കറി വില കുതിക്കുന്നു. വിലക്കയറ്റത്തില്‍ കുടുംബ ബജ്റ്റ് പിടിച്ചു നിര്‍ത്താന്‍ വീട്ടമ്മമാര്‍ പെടാപ്പാടു പെടുകയാണ്.റെക്കോര്‍ഡ് കുതിപ്പു നടത്തി തേങ്ങ മുതല്‍ അടുക്കളയിലെ നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം വില കുതിച്ചു കയറി.ഉച്ചയ്ക്കു ചോറിനൊപ്പം ബീന്‍സ് തോരന്‍ വെക്കാമെന്നു കരുതിയാല്‍ രണ്ടാഴ്ച മുന്‍പ് കിലോയ്ക്ക് 70 രൂപ ആയിരുന്ന ബീന്‍സിന് ഇപ്പോള്‍ ഹോള്‍സൈല്‍ വില 180 രൂപയാണ്. കാബേജിനും ക്യാരറ്റിനും 60 രൂപ.
തോരന്‍ വെക്കാന്‍ കൂടിയ വില നല്‍കി തേങ്ങാകൂടി വാങ്ങണമെന്നതിനാല്‍ തോരന്‍ മോഹം ഉപേക്ഷിക്കാതെ തരമില്ല.തക്കാളി കൊണ്ടു പരീക്ഷണം നടത്താമെന്നുവെച്ചാല്‍ തക്കാളി വില 60ല്‍ എത്തി, സവാളക്കും നല്‍കണം 60, ചെറിയുള്ളി വാങ്ങണമെങ്കില്‍ രൂപ 70 നല്‍കണം. വെണ്ടയ്ക്ക് കിലോ 40 രൂപ, മുളക് 35 രൂപയും വരെ എത്തി നല്‍ക്കുന്നു.കിഴങ്ങിനും പടവലത്തിനും കിലോയ്ക്ക് അന്‍പതായി ഉയര്‍ന്നു. ചേനയ്ക്കു വില 70, ബീറ്റ്‌റൂട്ട് 50, വെള്ളരി 30, ഇഞ്ചി 190, വിലിയ നാരങ്ങ 80, പച്ചമാങ്ങ 85, മുരിങ്ങക്ക 100 എന്നിങ്ങനെയാണ് വില നിലവാരം.
ഇഞ്ചിക്കൊപ്പം വെളുത്തുള്ളി വിലയും സാധാരണക്കാരുടെ കൈപൊള്ളിക്കും. വെളുത്തുള്ളി കിലോയ്ക്ക് 130 രൂപയില്‍ നിന്ന് 330 കടന്നു കുതിച്ചുകൊണ്ടിരിക്കുകയാണ്.വില ഉയര്‍ന്നതോടെ മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ട കറികളെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയാണ്. വിപണയില്‍ രണ്ടാഴ്ച കൊണ്ടു വന്ന മാറ്റമാണിതെന്നു വ്യാപാരികള്‍ പറയുന്നു. ഉത്തരേന്ത്യയില്‍ വിളവു കുറഞ്ഞതാണ് സവാളയ്ക്കും ഉള്ളിക്കും വില വര്‍ധിക്കാന്‍ കാരണം. തമിഴ്‌നാട്ടിലും സമാന അവസ്ഥയാണ്.
വിളവ് കുറഞ്ഞതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി വില കുതിച്ചുയരുകയായിരുന്നു. അടുത്തിടെ തമിഴ്‌നാട്ടിലെ ഉല്‍പ്പാദനം കുറഞ്ഞതോടെ തേങ്ങവില 75 രൂപവരെ എത്തിയിരുന്നു.