ബെംഗളൂരു ∙ ഒട്ടേറെ യുവാക്കളുടെ വരുമാനം മുടക്കിയ ബൈക്ക് ടാക്സി നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് റൈഡർമാർ നിരാഹാര സമരം ആരംഭിച്ചു. ബെംഗളൂരു, മൈസൂരു, മണ്ഡ്യ, ദാവനഗെരെ, രാമനഗര എന്നീ ജില്ലകളിലാണു നൂറുകണക്കിനു റൈഡർമാർ നിരാഹാരത്തിലേക്കു കടന്നത്. ജോലി ചെയ്യാനും കുടുംബത്തെ സംരക്ഷിക്കാനുമുള്ള അവകാശത്തിനു വേണ്ടിയാണു സർക്കാരിനോട് യാചിക്കുന്നതെന്ന് റൈഡർമാർ പറഞ്ഞു. ഈ മാസം 16നു ബൈക്ക് ടാക്സികൾക്കു നിരോധനം ഏർപ്പെടുത്തിയതു മുതൽ പ്രതിഷേധിക്കുന്നുണ്ടെങ്കിലും അനുകൂല നടപടിയുണ്ടാകാത്തതിനെ തുടർന്നാണു നിരാഹാര സമരത്തിലേക്ക് കടന്നത്.
ബൈക്ക് ടാക്സികൾക്കു സർവീസ് നടത്താൻ സാധിക്കുന്ന രീതിയിൽ നിയമം കൊണ്ടുവരണമെന്നു റൈഡർമാർ മുഖ്യമന്ത്രി സിദ്ധരാമയ്യയോടും ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയോടും ആവശ്യപ്പെട്ടു. നിരോധനത്തെ തുടർന്ന് ആയിരക്കണക്കിന് റൈഡർമാർ വരുമാനമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും പറഞ്ഞു. ബൈക്ക് ടാക്സി മാത്രം വരുമാന മാർഗമായിരുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ബൈക്ക് ടാക്സി വെൽഫെയർ അസോസിയേഷൻ കഴിഞ്ഞ ദിവസം ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനം നൽകിയിരുന്നു.
പരാതി നൽകാൻ നമ്പർ വേണം : ഓട്ടോ ഡ്രൈവർമാർ അമിത നിരക്ക് ഈടാക്കിയാൽ യാത്രക്കാർക്ക് തത്സമയം പരാതി അറിയിക്കാൻ പൊലീസ് ഫോൺ നമ്പർ ഏർപ്പെടുത്തണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടു. ഇതുകൂടാതെ ഓട്ടോ കൊള്ള തടയാൻ എല്ലാ മെട്രോ സ്റ്റേഷനുകളിലും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്.റൈഡർമാരുടെ ഹർജി മറ്റന്നാൾ പരിഗണിക്കുംബൈക്ക് ടാക്സി നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു വെബ് ടാക്സി കമ്പനികളും ബൈക്ക് ടാക്സി ഓണേഴ്സ് അസോസിയേഷനു നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ജൂലൈ 2നാണു കേസ് വീണ്ടും പരിഗണിക്കുന്നത്. ബൈക്ക് ടാക്സി ആഡംബരമല്ല, ആവശ്യമാണെന്നാണു ഹർജിക്കാരുടെ വാദം. ആക്ടിങ് ചീഫ് ജസ്റ്റിസ് വി.കാമേശ്വർ റാവു, ജസ്റ്റിസ് സി.എം.ജോഷി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഓട്ടോകളുടെ കൊള്ള നിരക്ക് : പെർമിറ്റ് റദ്ദാക്കാൻ നിർദേശിച്ച് ഗതാഗത മന്ത്രി :
ബൈക്ക് ടാക്സി നിരോധനത്തിന്റെ മറവിൽ യാത്രക്കാരിൽ നിന്നു കൊള്ള നിരക്ക് ഈടാക്കുന്ന ഓൺലൈൻ, സാധാരണ ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ട്രാൻസ്പോർട് കമ്മിഷണർക്കു നിർദേശം നൽകി. ഓട്ടോ ഡ്രൈവർമാരുടേത് പകൽക്കൊള്ളയെന്നു വിശേഷിപ്പിച്ച മന്ത്രി, അമിത നിരക്ക് ഈടാക്കുകയോ യാത്ര റദ്ദാക്കുകയോ ചെയ്താൽ ഓട്ടോകളുടെ പെർമിറ്റ് റദ്ദാക്കാനും ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനും കേസെടുക്കാനുമാണു നിർദേശം നൽകിയത്.
ജൂൺ 18നു റാപ്പിഡോ ഓട്ടോ കിലോമീറ്ററിന് 100 രൂപ 89 പൈസ ഈടാക്കിയെന്നും ഓല ഓട്ടോ 4 കിലോമീറ്റർ യാത്രയ്ക്ക് 184 രൂപ 19 പൈസ ഈടാക്കിയെന്നും മന്ത്രി പറഞ്ഞു. ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ഓട്ടോ ഡ്രൈവർമാർ യാത്രക്കാരിൽ നിന്നു കൊള്ള നിരക്ക് ഈടാക്കുന്നതായി വ്യാപകമായി പരാതി ലഭിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു യാത്രക്കാർ രംഗത്തെത്തിയെങ്കിലും ബൈക്ക് ടാക്സി നിരോധനത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകൾ മാറിയിട്ടില്ലെന്നു പറഞ്ഞു.