ആൻഡ്രോയ്ഡ്, ഐഫോണ്‍ ഉപഭോക്താക്കളില്‍ നിന്നും പല സേവനങ്ങളും വ്യത്യസ്തമായ വിലയാണ് ഈടാക്കുന്നത് എന്നൊരു പരാതി കുറേ നാളുകള്‍ക്ക് മുമ്ബ് തന്നെ ഉയരുന്നുണ്ട്.ഇപ്പോഴിതാ, സെപ്റ്റോ ഐഫോണ്‍ ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ തുക ഈടാക്കുന്നു എന്നൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്.ബെംഗളൂരുവില്‍ നിന്നുള്ള ഹോഴ്സ് പവർ സഹസ്ഥാപക വിനിതാ സിങ് ആണ് ഇതുമായി ബന്ധപ്പെട്ടുണ്ടായ തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഫോണുകളിലും ബുക്ക് ചെയ്യുമ്ബോഴുണ്ടാകുന്ന വില വ്യത്യാസം വ്യക്തമാക്കുന്ന സ്ക്രീൻഷോട്ടും ഇവർ പങ്കിട്ടിട്ടുണ്ട്.
ഒരേ സ്ഥലത്ത് നിന്നും ഒരേ സമയത്താണ് താൻ സാധനങ്ങള്‍ ഓർഡർ ചെയ്തത് എന്നും ഇവർ വ്യക്തമാക്കുന്നു. ശനിയാഴ്ച ലിങ്ക്ഡ്‌ഇന്നിലാണ് വിനിത തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. സെപ്റ്റോ ആപ്പില്‍ ഓർഡർ ചെയ്യുമ്ബോള്‍ കാണിക്കുന്ന വിലയുടെ സ്ക്രീൻഷോട്ടും അവർ പങ്കുവച്ചിട്ടുണ്ട്. പിന്നീട് എക്സിലും ഈ സ്ക്രീൻഷോട്ടുകള്‍ വൈറലായി.ആദ്യത്തെ സ്ക്രീൻഷോട്ട് എടുത്തിരിക്കുന്നത് ഒരു ആൻഡ്രോയ്ഡ് ഫോണില്‍ നിന്നാണ്. അതില്‍ സെപ്റ്റോ ആപ്പില്‍ അരക്കിലോ കാപ്സിക്കത്തിന് 21 രൂപയാണ് കാണിക്കുന്നത്. രണ്ടാമത്തെ സ്ക്രീൻഷോട്ട് ഐ ഫോണില്‍ നിന്നുള്ളതാണ്. അതില്‍ അതേ അളവ് കാപ്സിക്കത്തിന് കാണിക്കുന്നത് 107 രൂപയും ആണ്.
സെപ്റ്റോ ഇതിന് എന്തെങ്കിലും വിശദീകരണമുണ്ടോ? ആദ്യത്തെത് ആൻഡ്രോയ്ഡ്, രണ്ടാമത്തേത് ഐഫോണ്‍ എന്നാണ് സക്രീൻഷോട്ട് പങ്കിട്ടു കൊണ്ട് വിനിത സിങ് എഴുതിയിരിക്കുന്നത്.വളരെ പെട്ടെന്നാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിരവധിപ്പേർ പോസ്റ്റിന് കമന്റുകളും നല്‍കിയിട്ടുണ്ട്. സമാനമായ അവസ്ഥയുണ്ട് എന്ന് നിരവധിപ്പേരാണ് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഓലയിലും ഊബറിലും എല്ലാം ഇതേ അവസ്ഥയുണ്ട് എന്നും നിരവധിപ്പേർ പോസ്റ്റിന് കമന്റായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.