ബെംഗളൂരു: “പണി തുടങ്ങുമ്ബോള്‍ ഗർഭിണി, ഇന്ന് മകന് എട്ട് വയസ്സ്, എന്നിട്ടും പണി തീരാതെ…” എന്ന് തുടങ്ങിയ രണ്ട് വാക്കുകളാണ് യുവതി സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.കുറിപ്പ് നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമത്തില്‍ വൈറലായി. ബെംഗളൂരു കോറമംഗലയിലെ തിരക്കേറിയ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി 2017-ല്‍ ആരംഭിച്ച ഈജിപുര ഫ്ലൈഓവർ നിർമാണം എട്ട് വർഷമായിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്. പണി തുടങ്ങിയ സമയത്ത് ഗർഭിണിയായിരുന്ന താൻ ഇന്ന് എട്ട് വയസ്സുള്ള മകന്റെ അമ്മയായിട്ടും റോഡ് പ്രവൃത്തി എങ്ങുമെത്താതെ ഇഴഞ്ഞ് നീങ്ങുകയാണ് യുവതി പറഞ്ഞു.
കോറമംഗലയിലേക്ക് താമസം മാറിയപ്പോള്‍ ഗർഭിണിയായിരുന്ന സൗമ്യ വരുണ്‍ അഗർവാളി എന്ന യുവതിയാണ് പഴയ കുറിപ്പ് പങ്കുവച്ചത്. “തമാശയല്ല, എന്റെ മകൻ ജനിക്കുന്നതിന് മുമ്ബ് തുടങ്ങിയ ഫ്ലൈഓവർ പണി ഇപ്പോഴും തുടരുന്നു. അവൻ രണ്ടാം ക്ലാസിലെത്തിയിപ്പോഴും പണിക്കാർ അവിടെത്തന്നെയുണ്ട്.” യുവതി കൂട്ടിച്ചേർത്തു.ഒറ്റ ദിവസത്തിനുള്ളില്‍ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റ് കണ്ടത്. ബെംഗളൂരു നിവാസികളുടെ ഗതാഗത കുരുക്ക് പ്രശ്നം പ്രകടിപ്പിക്കുന്നതിന് ഇത്രയും വലിയ തെളിവ് ഇനി ഇല്ല എന്നാണ് അധികം പേരും പോസ്റ്റിന് താഴെ പങ്കുവെച്ചത്.
“ചിലപ്പോള്‍ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം” എന്ന് ഒരാളും പറഞ്ഞു. കോറമംഗലയിലെ ഗതാഗതകുരുക്ക് ഏറ്റവും മോശമായത് പണി തുടങ്ങിയതുമുതലാണെന്നാണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്.കോറമംഗലയിലെ ട്രാഫിക് പ്രശ്നം കുറയ്ക്കാനാണ് കർണാടക സംസ്ഥാന റോഡ് അധികൃതർ (KSRTC) ഈജിപുര ഫ്ലൈഓവർ ആസൂത്രണം ചെയ്തത്.
2017-ല്‍ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്ബനിക്ക് പ്രവത്തിയുടെ ചുമതല നല്കി പണി ആരംഭിച്ചെങ്കിലും 2022-ല്‍ പണി നിർത്തി. ഇതുവരെ 40 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയാക്കിയത്. അതേസമയം ഫ്ലൈഓവറിന്റെ പലഭാഗങ്ങളും ഇതിനോടകം പൊളിഞ്ഞുപോകുന്നതായി പരാതികളും ഉയർന്നിരുന്നു. 2023 നവംബറില്‍ പദ്ധതിയെ ബിഎസ്സിപിഎല്‍ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുത്തു. അടുത്ത വർഷം മാർച്ചോടെ പൂർത്തീകരിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം.