ബെംഗളൂരുവില്‍ യുവതിയുടെ ശരീരത്തില്‍ 15 ഭൂതങ്ങളുണ്ടെന്ന് പറഞ്ഞ് പണം തട്ടിയ ജ്യോത്സ്യൻ പിടിയില്‍. നിരന്തരം രോഗങ്ങള്‍ വിടാതെ പിന്തുടർന്നതിനെ തുടർന്ന് യുവതി ജോത്സ്യനെ സമീപിക്കുകയായിരുന്നു.ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും ശരീരത്തിലുള്ള 15 ഭൂതങ്ങളെയും ഒഴിപ്പിച്ച് തരാമെന്നും പറഞ്ഞാണ് ജ്യോത്സ്യൻ അഞ്ച് ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തെന്ന് യുവതി പറഞ്ഞുജ്യോത്സ്യൻ തന്നെ വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി പൊലീസില്‍ പരാതി നല്‍കി.
ദഹനക്കേട്, കൈകാലുകളുടെ വീക്കം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ യുവതി ബുദ്ധിമുട്ടിയിരുന്നു. തുടർന്ന് യുവതിയുടെ സുഹൃത്ത് വഴി ജോത്സ്യനെ പരിചയപ്പെടുകയും ജാതകം കൈമാറുകയും ചെയ്തു. ജാതകം പരിശോധിച്ചതിന് ശേഷം യുവതിയുടെ ശരീരത്തില്‍ 15 ഭൂതങ്ങള്‍ കയറിക്കൂടിയെന്ന് ജോത്സ്യൻ വിശ്വസിപ്പിക്കുകയായിരുന്നു.ഈ ഭൂതങ്ങളെ ഒഴിപ്പിച്ചില്ലെങ്കില്‍ ജീവിതം നശിച്ച് പോകുമെന്നും മരണം സംഭവിക്കുമെന്നും പറഞ്ഞ് യുവതിയെ ജോത്സ്യൻ വിശ്വസിപ്പിച്ചു. തുടർന്ന് ഇത്തരത്തില്‍ കാരണങ്ങള്‍ പറഞ്ഞ് പല തവണയായി യുവതിയുടെ കൈയ്യില്‍ നിന്നും പ്രതി 5 ലക്ഷം രൂപ തട്ടിയെടുത്തു.
2024 സെപ്റ്റംബർ 29-ന് കോറമംഗലയിലെ ഒരു ഹോട്ടല്‍ മുറിയില്‍ യുവതിയെ ജ്യോത്സ്യൻ വിളിച്ച് വരുത്തുകയും, തുടർന്ന് പ്രേതബാധ ഒഴിപ്പിക്കുകയാണെന്നും പറഞ്ഞു. നാരങ്ങ മുറിക്കുക, ധൂപം കാട്ടുക, അവയില്‍ ഊതിപ്പുക, യുവതിയെ മയില്‍പ്പീലി കൊണ്ട് അടിക്കുക, “ആത്മാവേ, പോകൂ” എന്ന് ആവർത്തിച്ച് മന്ത്രിച്ചുകൊണ്ട് യുവതിയുടെ മുടിയില്‍ പിടിച്ച് വലിച്ചെന്നും പരാതിയില്‍ പറയുന്നു.ഇതൊന്നും ചെയ്തിട്ടും രോഗങ്ങള്‍ വിട്ടുമാറാത്തതിനെ തുടർന്ന് യുവതി പണം തിരികെ ചോദിക്കുകയായിരുന്നു. ഇത് തിരികെ നല്‍കാൻ ജോത്സ്യൻ വിസമ്മതിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ബിഎൻഎസ് സെക്ഷൻ 318 പ്രകാരം വ്യാജ ജോത്സ്യനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.