ബംഗളൂരു: തനിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിന് പിന്നില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് തുറന്ന വിമര്‍ശനവുമായി എം.എല്‍.സിയും മുൻ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദ്. ഒരു ദോത്തിയും അടിയിലൊരു കാക്കി ട്രൗസറും കൈയിലൊരു ഹുബ്ലോട്ട് വാച്ചും ധരിച്ചതുകൊണ്ട് സ്വയം ഒരു സമൂഹമാണെന്ന് കരുതേണ്ടെന്ന് ഹരിപ്രസാദ് സിദ്ധരാമയ്യയെ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ദലിത് നേതാക്കളെ അവഗണിക്കുകയാണെന്നും സംസ്ഥാനത്തെ ചെറുജാതികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ച പാലസ് മൈതാനത്ത് പിന്നാക്ക വിഭാഗങ്ങളായ ബില്ലഗ-ഈഡിഗ- നാമധാരി അനുയായികളായ ആയിരങ്ങള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മന്ത്രിസഭ രൂപവത്കരണസമയം മുതല്‍ പല സന്ദര്‍ഭങ്ങളിലായി ബി.കെ. ഹരിപ്രസാദ് സിദ്ധരാമയ്യക്കെതിരെ വിമര്‍ശനമുയര്‍ത്തിയിരുന്നു. ‘എന്നെ മന്ത്രിയാക്കാത്തതില്‍ സിദ്ധരാമയ്യക്ക് നന്ദി. ഞാൻ മന്ത്രിയായിരുന്നെങ്കില്‍ എനിക്ക് നിങ്ങളെ കാണാനും നിങ്ങള്‍ക്ക് ശക്തിപകരാനും കഴിയില്ലായിരുന്നു. ഈ സര്‍ക്കാറില്‍ ഞാൻ ഒരു മുഖ്യമന്ത്രിയാവുമെന്നോ മന്ത്രിയാവുമെന്നോ സ്വപ്നം കാണരുത്. ചെറിയ സമുദായങ്ങളെ ശക്തിപ്പെടുത്താൻ എന്റെ ശ്രമങ്ങള്‍ തുടരും – ഹരിപ്രസാദ് പറഞ്ഞു.