ഐടി നഗരമായ ബെംഗളൂരുവിനെയും തമിഴ്നാട്ടിലെ ഹൊസൂരിനും ഇടയിലുള്ള ദക്ഷിണേന്ത്യയിലെ ആദ്യ അന്തർസംസ്ഥാന മെട്രോ സംവിധാനത്തെ പ്രതീക്ഷയോടെയാണ് യാത്രക്കാർ കണ്ടത്.ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള മെട്രോ സംവിധാനം ഗതാഗതം സുമഗമാക്കുകയും പ്രാദേശിക വികസത്തിന് കാരണമാകുകയും ചെയ്യുന്ന പദ്ധതിയായിരുന്നു. ഏറെ പ്രതീക്ഷയോടെ അവതരിപ്പിച്ച പദ്ധതി തിരിച്ചടി നേരിടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.ഐടി നഗരമായ ബംഗളൂരുവും തമിഴ്‌നാട്ടിലെ ഹൊസൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ അന്തർസംസ്ഥാന മെട്രോ പദ്ധതിക്ക് ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അനുകൂല നിലപാടല്ല സ്വീകരിക്കുന്നത്.
പദ്ധതി സാങ്കേതികമായി സാധ്യമല്ല എന്ന നിലപാടാണ് ബിഎംആർസിഎല്‍ സ്വീകരിക്കുന്നത്. വൈദ്യുതി വിതരണത്തിലെ സാങ്കേതിക പ്രശ്നങ്ങളാണ് പദ്ധതി പ്രതിസന്ധിയിലാക്കുന്നതെന്ന സൂചനയാണ് ബിഎംആർസിഎല്‍ നല്‍കുന്നത്.തമിഴ്‌നാട് സർക്കാർ ഹൊസൂർ – ബൊമ്മസന്ദ്ര മെട്രോ ഇടനാഴിക്ക് പിന്തുണ നല്‍കിയിരുന്നു. ഹൊസൂരിലെ വ്യവസായങ്ങള്‍ക്കും സാമ്ബത്തിക വളർച്ചയ്ക്കും പദ്ധതി കാരണമാകുമെന്നായിരുന്നു സർക്കാർ വിലയിരുത്തല്‍. പദ്ധതിയുമായി ബന്ധപ്പെട്ട ആശയം മികച്ചതാണെങ്കിലും പ്രായോഗികമായി നടപ്പിലാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബിഎംആർസിഎല്‍.
വൈദ്യുതി സംവിധാനങ്ങളിലെ വ്യത്യാസങ്ങളാണ് തിരിച്ചടിയാകുന്നത്.രണ്ട് മെട്രോ സംവിധാനങ്ങള്‍ക്കിടയില്‍ വൈദ്യുതിയുടെ കാര്യത്തില്‍ വലിയ വ്യത്യാസങ്ങളുണ്ട്. ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് നടത്തിയ പഠനത്തില്‍ ഹൊസൂർ – ബൊമ്മസന്ദ്ര ലൈനിനായി 25 kV AC ഓവർഹെഡ് ട്രാക്ഷൻ സംവിധാനം നിർദേശിച്ചിരുന്നു. നമ്മ മെട്രോ പ്രവർത്തിക്കുന്നത് 750 V DC മൂന്നാം റെയില്‍ സംവിധാനം ഉപയോഗിച്ചാണ്. ഈ രണ്ട് വൈദ്യുതി സംവിധാനങ്ങളും തമ്മില്‍ ഒത്തുപോകില്ല.
അതുകൊണ്ട് രണ്ട് ശൃംഖലകളിലൂടെയും ട്രെയിനുകള്‍ സുഗമമായി ഓടിക്കാനാകില്ല.ബംഗളൂരുവിന്റെ ഭാഗമായ ബൊമ്മസന്ദ്രയില്‍ നിന്ന് തമിഴ്‌നാട് അതിർത്തിക്ക് തൊട്ടുമുമ്ബുള്ള പ്രധാനപ്പെട്ട ഒരു സ്ഥലമായ അത്തിബെല്ലെ വരെ ഏകദേശം 11 കിലോമീറ്റർ ദൂരം മെട്രോ ലൈൻ നീട്ടുന്നതിനെക്കുറിച്ച് പഠനം നടത്തിയിരുന്നു. ഈ ഭാഗവും ബംഗളൂരു മെട്രോ ശൃംഖലയുടെ ഭാഗമായി 750 V DC സംവിധാനത്തില്‍ തന്നെ പ്രവർത്തിക്കേണ്ടതായിരുന്നു.
എന്നാല്‍, അത്തിബെല്ലെ കഴിഞ്ഞാല്‍ തമിഴ്‌നാടിന്റെ പദ്ധതി പ്രകാരം ഹൊസൂർ ലൈൻ 25 kV AC സംവിധാനത്തിലേക്ക് മാറും. ബൊമ്മസന്ദ്രയില്‍ നിന്ന് ഹൊസൂർ വരെ ലൈൻ നിർമിക്കുന്നത് സാങ്കേതികമായി സാധ്യമല്ല. ഹൊസൂർ ലൈൻ സംവിധാനവുമായി യോജിപ്പിക്കാൻ കഴിയില്ല. ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം അവരുടേതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.