ബംഗളൂരു: ഇത്തവണത്തെ വേനല്‍ മഴയില്‍ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത് ബംഗളൂരുവില്‍. വെള്ളിയാഴ്ച രാത്രിയാണ് നഗരത്തിലെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചത്. ശനിയാഴ്ചയും മഴ തുടർന്നിരുന്നു. കിത്തനഹള്ളി, കാദമ്ബഗരെ, ചന്നെണഹള്ളി, തുമക്കുരുവിലെ ഹേരൂർ, ബെലവത്ത എന്നിവിടങ്ങളിലാണ് സംസ്ഥാനത്തെ ഉയർന്ന മഴ രേഖപ്പെടുത്തിയത്.
കഴിഞ്ഞ ഒരാഴ്ചക്കിടെ കനത്ത മഴയും ശക്തമായ കാറ്റിനെയും തുടർന്ന് നഗരത്തില്‍ മുന്നൂറോളം മരങ്ങളാണ് വീണത്. ചില യാത്രക്കാർക്ക് പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയും പലയിടങ്ങളിലും രൂക്ഷമായ ഗതാഗത തടസ്സങ്ങള്‍ രൂപപ്പെടുകയും ചെയ്തിരുന്നു.
തുടർച്ചയായി വൻമരങ്ങള്‍ വീഴുന്നത് യാത്രക്കാർക്കും ജനങ്ങള്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്. വ്യാപകമായി വൻമരങ്ങള്‍ വീണതിനാല്‍ ബൃഹത് ബംഗളൂരു മഹാനഗരെ പാലികെയുടെ മഴക്കാല തയാറെടുപ്പുകളിലും ജനങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. വേനല്‍ മഴക്ക് മുമ്ബുതന്നെ ഉണങ്ങിയ മരങ്ങളും വീഴാൻ സാധ്യതയുള്ള മരച്ചില്ലകളും വെട്ടിമാറ്റിയിട്ടുണ്ടെന്നാണ് ബി.ബി.എം.പി അധികൃതർ പറയുന്നത്. ശക്തമായ കാറ്റും മതിയായ വേനല്‍ മഴയും ലഭിക്കാത്തതുമാണ് മരങ്ങള്‍ വീഴാനുള്ള കാരണമായി ബി.ബി.എം.പി ചൂണ്ടിക്കാണിക്കുന്നത്. ഉയർന്ന കെട്ടിടങ്ങളുടെ നിർമാണംമൂലം സൂര്യപ്രകാശമേല്‍ക്കുന്നിടത്തേക്ക് മരങ്ങള്‍ ചെരിഞ്ഞ് വളരുന്നുണ്ട്.
ഇതിന്റെ കൂടെ ശക്തമായ കാറ്റ് കൂടെ എത്തിയതാണ് പ്രശ്നം സങ്കീർണമാക്കിയതെന്ന് ബി.ബി.എം.പി വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സർവേറ്റർ ബി.എല്‍.ജി സ്വാമി പറഞ്ഞു. മരങ്ങള്‍ പരിപാലിക്കുന്നതിലെ അശ്രദ്ധയും അറിവില്ലായ്മയുമാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ അസി. പ്രഫസർ ടി.വി. രാമചന്ദ്രയും അഭിപ്രായപ്പെട്ടു. ബി.ബി.എം.പിയുടെ കണക്ക് പ്രകാരം മേയ് 6നും 10നും ഇടയില്‍ 271 മരങ്ങളും 483 മരച്ചില്ലകളും വീണിട്ടുണ്ട്.
അതേസമയം മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മാസം മുമ്ബ് ബി.ബി.എം.പിയുടെ ഹെല്‍പ് ലൈനില്‍ 1200 അപേക്ഷകളാണ് ലഭിച്ചിരുന്നത്. എന്നാല്‍, ഇതില്‍ അപകടകരമായ 300 മരങ്ങള്‍ മുറിക്കാനും 600 എണ്ണം വെട്ടിയൊതുക്കാനുമാണ് തീരുമാനിച്ചത്. പരിസ്ഥിതി സംരക്ഷണം മുന്നില്‍ നിർത്തി എല്ലാം മുറിച്ചുമാറ്റേണ്ടതില്ലെന്നതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇന്നലെ വൈകീട്ട് പെയ്ത മഴയെത്തുടർന്ന് പുത്തനഹള്ളിയിലും ജെ.പി നഗറിലും മരങ്ങള്‍ വീണ് ഗതാഗത തടസ്സമുണ്ടായിരുന്നു.