ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. മെയ് മധ്യത്തിലെ സാധാരണ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കൊടുങ്കാറ്റും ഇടിമിന്നലും ആയിരുന്നു.ബെംഗളൂരു ഉള്‍പ്പെടെ നിരവധി ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) നേരത്തെ പ്രവചിച്ചിരുന്നു. ചൊവ്വാഴ്ച സംസ്ഥാനത്ത് ഇടിമിന്നലേറ്റ് ഏഴ് പേർ മരിച്ചു. ബെല്ലാരി ജില്ലയില്‍ ഒരേ കുടുംബത്തിലെ രണ്ട് പേർ, കൊപ്പല്‍, ഹാവേരി ജില്ലകളില്‍ രണ്ട് പേർ വീതവും, വിജയപുര ജില്ലയില്‍ ഒരാളുമാണ് മരിച്ചത്.
വേനല്‍ മഴ, കനത്ത ചൂട് അനുഭവിച്ചിരുന്ന ജില്ലകള്‍ക്ക് ആശ്വാസം നല്‍കിയെങ്കിലും, തീരദേശ, പർവതപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും വിവിധ സ്ഥലങ്ങളില്‍ വിളകള്‍ക്ക് നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചിട്ടുണ്ട്.കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, അടുത്ത കുറച്ച് ദിവസങ്ങളില്‍, പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ നേരിയ മഴയും മേഘാവൃതമായ കാലാവസ്ഥയും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണ കന്നഡ, ഉഡുപ്പി, ചിത്രദുർഗ, ദാവൻഗെരെ തുടങ്ങിയ ജില്ലകള്‍ക്കും സമാനമായ സാഹചര്യമായിരിക്കും എന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ആന്ധ്രാപ്രദേശ്, തീരദേശ കർണാടക, കേരളം, മാഹി, മധ്യ മഹാരാഷ്ട്ര, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാം. ആൻഡമാൻ നിക്കോബാർ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിലും ഹിമാലയത്തിന് താഴെയുള്ള പശ്ചിമ ബംഗാള്‍, സിക്കിം എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ശനിയാഴ്ച വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ‘യെല്ലോ അലേർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്, പലയിടങ്ങളിലും കനത്ത മഴയും ശക്തമായ കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 20-ാം തീയതി വരെ മഴ തുടരുമെന്ന് വകുപ്പ് പ്രവചിച്ചു