കർണാടക സ്വദേശിയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് ബലാത്സംഗത്തിന് ശ്രമിച്ച കേസില്‍ കേരളത്തില്‍നിന്നുള്ള പൂജാരിക്കായി കർണാടക പൊലീസ് തിരച്ചില്‍ ഊർജിതമാക്കി.കൂട്ടുപ്രതിയായ സഹായിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തിലെ ജീവനക്കാരനായ ടി.എ അരുണ്‍ ആണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉണ്ണി ദാമോദരന് വേണ്ടി തിരച്ചില്‍ ഊർജിതമാക്കി.സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബത്തിലെ യുവതിയോട് പരിഹാരങ്ങള്‍ക്കായി പെരിങ്ങോട്ടുകരയിലെ ക്ഷേത്രം സന്ദർശിക്കാൻ അവരുടെ സുഹൃത്തുക്കള്‍ ഉപദേശിച്ചിരുന്നുവത്രെ.
ബംഗളൂരു നിവാസിയായ യുവതി ക്ഷേത്രത്തെക്കുറിച്ചുള്ള വിഡിയോ കണ്ട് അവിടെ പ്രത്യേക ആരാധന നടത്തിയാല്‍ തന്റെ പ്രതിസന്ധി അവസാനിക്കുമെന്ന് കരുതുകയുമായിരുന്നു. മലയാളം അറിയാത്ത യുവതിയെ പൂജകള്‍ക്കിടെ സഹായിച്ച് അരുണ്‍ എന്ന ജീവനക്കാരന്‍ സൗഹൃദത്തിലായി. കുടുംബത്തിനു മേല്‍ ദുര്‍മന്ത്രവാദം നടന്നിട്ടുണ്ടെന്നും ഇതുമാറ്റാനായി നഗ്ന പൂജ അടക്കം പ്രത്യേക പൂജകള്‍ വേണമെന്നും അരുണ്‍ പറഞ്ഞു.
രാത്രികാലങ്ങളില്‍ വിഡിയോ കാള്‍ ചെയ്തു നഗ്നയാവാന്‍ ആവശ്യപ്പെട്ടതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.വിസമ്മതിച്ച യുവതിയെ മന്ത്രവാദം ചെയ്തു കുട്ടികളെ അപകടപെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആരാധന പൂർത്തിയക്കാനുള്ള ചടങ്ങാണെന്ന് പറഞ്ഞ് ഇരുവരും ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തി പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പരാതിയില്‍ പറയുന്നു. രക്ഷപ്പെട്ട് ബംഗളൂരുവിലേക്ക് മടങ്ങിയ യുവതി ബെല്ലന്ദൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. കേസില്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.