ഇന്ത്യയുടെ ഐ ടി തലസ്ഥാനമാണെങ്കിലും, ബെംഗളൂരു നഗരം രാജ്യമൊട്ടാകെ കുപ്രസിദ്ധിയാർജ്ജിച്ചിരിക്കുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കിന്‍റെ പേരിലാണ്.കാറിന്‍റെ മീറ്റർ കണ്‍സോളിന്‍റെ ചിത്രത്തോടൊപ്പം ഒരു യുവാവ് എഴുതിയ സാമൂഹിക മാധ്യമ പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും ‘ബെംഗളൂരു ട്രാഫിക്കിനെ’ ചർച്ചാ വിഷയമാക്കിയിരിക്കുന്നത്. പ്രസവിക്കാറായ ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാൻ കാറെടുത്ത് ഇറങ്ങിയ യുവാവാണ് ഏഴുകിലോമീറ്റർ അകയെുള്ള ആശുപത്രിയിലേക്കെത്താൻ 1.5 മണിക്കൂർ സമയമെടുത്ത ദുരനുഭവം പങ്കുവച്ചത്.
വരതൂറിന് സമീപം എച്ച്‌എഎല്‍ റോഡിലൂടെ ഏഴുകിലോമീറ്റർ അപ്പുറത്തുള്ള ആശുപത്രിയിലേക്കാണ് യുവാവ് ഭാര്യയുമായി പോയത്. എന്നാല്‍, ഗതാഗത കുരുക്കില്‍ പെട്ട് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഒന്നര മണിക്കൂർ എടുത്തതായി യുവാവ് റെഡ്‌ഡിറ്റില്‍ എഴുതി. ഭാര്യക്ക് പ്രസവവേദന ഉണ്ടായാല്‍ എന്ത് ചെയ്യുമെന്ന് ആലോചിച്ച് തളർന്നുപോയതായും അദ്ദേഹം കുറിച്ചു. ഇരുമ്ബ് പെട്ടിക്കുള്ളില്‍ ക്ലോക്ക് ഓടുന്നത് നോക്കിയിരിക്കാനേ തനിക്ക് കഴിഞ്ഞുള്ളൂ. വലിയ തുക റോഡ് ടാക്സ് അടക്കുന്നത് ഈ ദുരിതമനുഭവിക്കാനാണോ എന്നും അദ്ദേഹം എഴുതി.
നിരവധി പേരാണ് സമാന അനുഭവങ്ങള്‍ പങ്കുവച്ച് കമന്‍റ് ബോക്സിലെത്തിയത്. പ്രസവം കഴിയുന്നത് വരെ തല്‍ക്കാലത്തേക്ക് മറ്റേതെങ്കിലും സ്ഥലത്തേക്ക് മാറാനാണ് ഒരാള്‍ നിർദേശിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി മോശമായി കൊണ്ടിരിക്കുകയാണെന്ന് മറ്റൊരാള്‍ എഴുതി. പത്തോ പതിനഞ്ചോ മിനിറ്റ് യാത്രക്ക് പോലും മണിക്കൂറുകളോളം ട്രാഫിക്കില്‍ കുരുങ്ങി കിടക്കേണ്ടി വരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.