ബംഗളൂരു: നഗരത്തില്‍ വേനല്‍ മഴയെത്തുടർന്ന് യാത്രക്കാർക്ക് മുന്നറിയിപ്പുമായി പൊലീസും ബൃഹത് ബംഗളൂരു മഹാനഗര പാലികെയും.
മഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടർച്ചയായി നിരവധി കേസുകളാണ് ഇരുചക്രവാഹനങ്ങള്‍ വഴുതി വീഴുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ബി.ഡി.എ ഫ്ലൈഓവറിനടുത്ത് 25ലധികം വാഹനങ്ങളാണ് വഴുതിവീണത്. ഇതേതുടർന്ന് ഗതാഗതക്കുരുക്കും രൂപപ്പെട്ടിരുന്നു.
വൈകീട്ട് അഞ്ച് മണിക്കും ഏഴ് മണിക്കുമിടയിലാണ് കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ചൂടുള്ള കാലാവസ്ഥയില്‍ വാഹനങ്ങള്‍ റോഡുകളിലൂടെ സഞ്ചരിക്കുമ്ബോള്‍ ടാർ, റബർ, ഓയില്‍ എന്നിവയുടെ ചെറിയ കണങ്ങള്‍ റോഡില്‍ അടിഞ്ഞുകൂടുന്നതും മരങ്ങളില്‍നിന്നുള്ള കായകള്‍ റോഡില്‍ വീഴുന്നതും വഴുവഴുപ്പുള്ള പ്രതലങ്ങള്‍ രൂപപ്പെടാൻ കാരണമാകുന്നു. ആദ്യമഴ പെയ്യുന്നതോടെ ഇത് റോഡില്‍ എണ്ണമയം രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു. ഇതു മൂലമാണ് ഇരുചക്ര വാഹനങ്ങള്‍ തെന്നി വീഴുന്നതെന്നും ബി.ബി.എം.പി എൻജിനീയർ ബി.എസ്. പ്രഹ്ലാദ് പറഞ്ഞു. പൊലീസും ബി.ബി.എം.പിയും ബി.ഡബ്ലൂ.എസ്.എസ്.ബിയും ചേർന്ന് ഉയർന്ന സമ്മർദമുള്ള പമ്ബുകളുപയോഗിച്ച് വെള്ളമടിച്ച് റോഡിലെ വഴുക്കല്‍ കളയാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.