ബെംഗളൂരു: പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി ബെംഗളൂരുവിൽ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നീട്ടി. ഹോട്ടലുകൾക്കും റെസ്റ്റോറൻ്റുകൾക്കും പബ്ബുകൾക്കും ജനുവരി ഒന്നിന് പുലർച്ചെ 1 മണി വരെ തുറന്ന് പ്രവർത്തിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു. ആഘോഷപരിപാടികൾക്ക് മതിയായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ ബിബിഎംപി, ബിഡബ്ല്യുഎസ്എസ്ബി, മറ്റ് ഏജൻസി ഉദ്യോഗസ്ഥരോടും ജനുവരി 3 വരെ അവധിയിൽ പോകരുതെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ഇതിന് പുറമെ ചിക്കമഗളൂരുവിലെ ട്രെക്കിംഗ് ഹിൽസ്, ശിവമോഗയ്ക്ക്കടുത്തുള്ള ജോഗ് വെള്ളച്ചാട്ടം, മൈസൂരുവിലെ ചാമുണ്ഡി ഹിൽ, മാണ്ഡ്യ ജില്ലയിലെ കാവേരി നദീതടങ്ങൾ എന്നിവിടങ്ങളിൽ ഡിസംബർ 31ന് വൈകീട്ട് ആറ് മുതൽ ജനുവരി ഒന്നിന് രാവിലെ ആറ് മണി വരെ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ ആഘോഷ പാർട്ടികളിൽ നിരീക്ഷണത്തിനായി 10000 സിസിടിവി ക്യാമറകളാണ് സജ്ജമാക്കിയിട്ടുള്ളതെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ അറിയിച്ചു.