രാജ്യത്തെ ‘സ്വച്ഛ് സർവേക്ഷണ്‍’ (ശുചിത്വ സർവേ) 2025-ലെ റിപ്പോർട്ട് പുറത്തുവന്നപ്പോള്‍ രാജ്യത്തെ ഏറ്റവും വൃത്തികെട്ട നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരും ചെന്നൈയും ഇടം നേടിയത് വലിയ ചർച്ചയായിരിക്കുകയാണ്.ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തില്‍, ‘ഇന്ത്യയുടെ സിലിക്കണ്‍ വാലി’ എന്നറിയപ്പെടുന്ന ബെംഗളൂരു, ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ചെന്നൈയാകട്ടെ മൂന്നാം സ്ഥാനത്തും. ആസൂത്രണമില്ലാത്ത വളർച്ചയും, പൗരന്മാരുടെ ശുചിത്വബോധമില്ലായ്മയുമാണ് ഈ മെട്രോ നഗരങ്ങളെ പിന്നോട്ടടിച്ചത് എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മോശം പ്രകടനം കാഴ്ചവെച്ച നഗരങ്ങളുടെ പട്ടികയില്‍ മധുര, ലുധിയാന, റാഞ്ചി എന്നിവയും ഇടം നേടിയിട്ടുണ്ട്.അതേസമയം, രാജ്യത്തെ പല ചെറിയ പട്ടണങ്ങളും വൻകിട മെട്രോ നഗരങ്ങളെ ശുചിത്വത്തിന്റെ കാര്യത്തില്‍ ബഹുദൂരം പിന്നിലാക്കി. വിഭവങ്ങള്‍ ഉള്ളതുകൊണ്ടു മാത്രം ശുചിത്വം ഉണ്ടാകില്ലെന്നും, അതിന് കൂട്ടായ പരിശ്രമം വേണമെന്നുമുള്ള പാഠമാണ് ഈ ചെറിയ നഗരങ്ങള്‍ നല്‍കുന്നത്. മാലിന്യം ശേഖരിക്കുന്നതിലും, പൊതുശുചിത്വം പാലിക്കുന്നതിലും നിരവധി ചെറുപട്ടണങ്ങള്‍ മികച്ച പുരോഗതി നേടി.
എന്നാല്‍, മാലിന്യം കുന്നുകൂടുക, ഓടകള്‍ അടഞ്ഞുകിടക്കുക, പരിസരം വൃത്തികേടാക്കുക തുടങ്ങിയ പ്രശ്നങ്ങളില്‍ ചില വലിയ നഗരങ്ങള്‍ ഇപ്പോഴും കുരുങ്ങിക്കിടക്കുകയാണ്.കേന്ദ്ര സർക്കാരിന്റെ ‘സ്വച്ഛ് ഭാരത് മിഷൻ’ പദ്ധതിയുടെ ഭാഗമായി എല്ലാ വർഷവും നടത്തുന്ന സർവേയാണിത്. നഗരങ്ങളിലെ ശുചിത്വം, പൊതുജനാരോഗ്യ സൗകര്യങ്ങള്‍, മാലിന്യ സംസ്കരണം എന്നിവയാണ് സർവേ പ്രധാനമായും വിലയിരുത്തുന്നത്. വലിയ കെട്ടിടങ്ങളും ആധുനിക സൗകര്യങ്ങളുമുള്ള ‘സ്മാർട്ട് സിറ്റി’ സങ്കല്‍പ്പങ്ങള്‍ക്കിടയില്‍ വൃത്തിയില്ലാത്ത നഗര ഇടങ്ങള്‍ ഇന്ത്യയുടെ യഥാർത്ഥ വൈരുദ്ധ്യമാണ് സൂചിപ്പിക്കുന്നത്.
മികച്ച പ്രകടനം തുടരുന്നതില്‍ ഇൻഡോർ, സൂറത്ത്, നവി മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങള്‍ വിജയിച്ചു. ഇവ ‘സൂപ്പർ സ്വച്ഛ് ലീഗ്’ വിഭാഗത്തില്‍ സ്ഥാനം നിലനിർത്തി. അഹമ്മദാബാദ്, ഭോപ്പാല്‍, ലഖ്നൗ, റായ്പൂർ, ജബല്‍പൂർ തുടങ്ങിയ നഗരങ്ങള്‍ ക്ലീൻ സിറ്റികളുടെ പട്ടികയില്‍ ഇടം നേടി ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് ആകെയുള്ള പട്ടികയില്‍ പത്താം സ്ഥാനമാണ് നേടാനായത്.ആസൂത്രണമില്ലാത്ത വികസനം, മാലിന്യം നീക്കം ചെയ്യാനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമതയില്ലായ്മ, ഒപ്പം പൗരന്മാർ ശുചിത്വത്തെ വേണ്ടത്ര ഗൗരവമായി കാണുന്നില്ല എന്നതും രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വൃത്തിയുള്ള, സുസ്ഥിരമായ നഗര ഭാവിയിലേക്ക് ഇന്ത്യക്ക് ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഈ സർവേ ഫലം.