ബെംഗളൂരു: മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് ഓട്ടോറിക്ഷാഡ്രൈവർ മരിച്ച സംഭവത്തിൽ മലയാളി വിദ്യാർഥി അറസ്റ്റിൽ. ബെംഗളൂരു ബി.ഡി.എസ്. നഗറിലെ താമസക്കാരനും യെലഹങ്കയിലെ സ്വകാര്യ കോളേജിലെ ബി.ടെക്. വിദ്യാർഥിയുമായ സ്റ്റീഫൻ സന്തോഷ് (19) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി ദേവനഹള്ളിയിലാണ് സംഭവം. സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്റ്റീഫന്റെ കാർ എതിരേ വരുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ കാമാക്ഷിപാളയ സ്വദേശി നവീൻകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
പോലീസിസെത്തി സ്റ്റീഫൻ സന്തോഷിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയത്. തുടർന്ന് അറസ്റ്റുചെയ്തു. കോടതിൽ ഹാജരാക്കിയ സ്റ്റീഫൻ സന്തോഷിനെ റിമാൻഡ് ചെയ്തു.