ബംഗളൂരു: യാത്രക്കാരിയുടെ മുന്നില്‍വെച്ച് സ്വയംഭോഗം നടത്തുകയും വാട്സാപ്പ് വഴി അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത ബൈക്ക് ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളൂരു നഗരത്തിലെ റാപ്പിഡോ ടാക്സി ഡ്രൈവറാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം യാത്രക്കിടെയാണ് യുവതിക്ക് ദുരനുഭവമുണ്ടായത്.
കഴിഞ്ഞ ദിവസം ടൗണ്‍ ഹാളിനടുത്ത് മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. പ്രതിഷേധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങാനായി റാപ്പിഡോ ബൈക്ക് ടാക്സിയാണ് ഇവര്‍ ബുക്ക് ചെയ്തിരുന്നു.
യാത്രക്കിടെ ഡ്രൈവര്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. സുരക്ഷയെ കരുതി താൻ നിശ്ബദയായി ഇരുന്നു. പിന്നീട് വീട്ടിലെത്തിയതിന് ശേഷം ഇയാളുടെ നമ്ബറില്‍ നിന്നും തുടര്‍ച്ചയായി അശ്ലീല സന്ദേശങ്ങള്‍ വന്നുവെന്നും യുവതി ട്വീറ്റില്‍ പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റാപ്പിഡോ ഡ്രൈവറെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റര്‍: മൂന്നുപേര്‍ അറസ്റ്റില്‍
ബംഗളൂരു: പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചതിന് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീറാം, മോഹൻ, നന്ദകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്നുപേരും ശേഷാദ്രിപുരം സ്വദേശികളാണ്. പോസ്റ്ററുകള്‍ ഒട്ടിക്കാൻ സുഹൃത്തുക്കളില്‍നിന്ന് ശ്രീറാം പണം സ്വരൂപിച്ചിരുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. നന്ദകുമാറിന്റെ അച്ചടിശാലയിലാണ് ബാനറുകള്‍ അച്ചടിച്ചത്. മോഹന്റെ ഉടമസ്ഥതയിലുള്ള മിനി ടെമ്ബോയില്‍ കൊണ്ടുവന്നാണ് ഫ്ലക്സുകള്‍ നഗരത്തില്‍ സ്ഥാപിച്ചത്.
നഗരത്തില്‍ പലയിടത്തും നിതീഷ് കുമാറിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെത്തുടര്‍ന്ന് ഹൈഗ്രൗണ്ട്സ് പൊലീസാണ് കേസെടുത്തത്. ബിഹാര്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന ബാനറുകള്‍ നഗരത്തിലെ 20 സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്നു.