ബെംഗളൂരുവില്‍ നിന്നുള്ള അനേകം അനുഭവങ്ങള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്യാറുണ്ട്. അതില്‍ പലരും പറയാറുള്ള കാര്യം ബെംഗളൂരു ഒരിക്കലും തങ്ങളെ അമ്ബരപ്പിക്കുന്നതില്‍ പരാജയപ്പെടാറില്ല എന്നതാണ്.അതുപോലെ ഒരു യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.ബെംഗളൂരുവിലെ ട്രാഫിക്കില്‍ വലയാതിരിക്കാനായി പലരും ഇപ്പോള്‍ അവലംബിക്കുന്ന ഒരു യാത്രാമാർഗമാണ് ബൈക്ക് ടാക്സികള്‍. ട്രാഫിക്കില്‍ നേരത്തിനും കാലത്തിനും എങ്ങനെയെങ്കിലും എത്തേണ്ടിടത്ത് എത്തിച്ചോളും എന്നതാണ് പലരും ബൈക്ക് ടാക്സികള്‍ തിരഞ്ഞെടുക്കാനുള്ള കാരണമായി പറയുന്നത്.
അതുപോലെ ഈ യുവതിയും ഓഫീസില്‍ പോകാനായി പലപ്പോഴും ബൈക്ക് ടാക്സി തന്നെയാണ് വിളിക്കാറ്. 10 മിനിറ്റിനുള്ളില്‍ ഓഫീസില്‍ എത്തുമെന്നും യുവതി പറയുന്നു.അതുപോലെ അന്നും യുവതി വിളിച്ചത് ബൈക്ക് ടാക്സിയാണ്. എന്നാല്‍ ഫോണ്‍ എടുത്തപ്പോള്‍ കോർപറേറ്റ് ജോലിക്കാർ ചോദിക്കുന്നത് പോലെയാണ് റൈഡറായ യുവാവ്, ‘ഞാൻ പറയുന്നത് കേള്‍ക്കാമോ’ എന്ന് ചോദിച്ചത്. റൈഡറുമായുള്ള സംഭാഷണത്തിനിടെ അയാള്‍ പറഞ്ഞത്, അയാള്‍ ഇൻഫോസിസില്‍ ജോലിക്കാരനാണ് എന്നാണ്. ലീവ് ദിവസങ്ങളില്‍ വെറുതെ ഇരുന്ന് സോഷ്യല്‍ മീഡിയ നോക്കുന്നതിന് പകരം എന്തുകൊണ്ട് കുറച്ച് കാശ് കൂടി ഉണ്ടാക്കിക്കൂടാ എന്ന് തോന്നി. അങ്ങനെയാണ് ബൈക്ക് ടാക്സി ഓടിക്കുന്നത് എന്നാണ് യുവാവ് പറഞ്ഞത്.
ഇതുപോലെ ഊബർ ടാക്സി വിളിച്ചപ്പോള്‍ വന്ന ഒരു യുവാവ് പറഞ്ഞത് അയാള്‍ B2B ഇവന്റ് മാനേജ്മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുന്നു എന്നാണ്. പ്രീമിയം ബൈക്കുമായിട്ടാണ് ആളെത്തിയത്. ഓഫീസില്‍ പോകുമ്ബോള്‍ തനിച്ച് പോകണ്ടല്ലോ എന്ന് കരുതി ബൈക്ക് ടാക്സി ഓടിക്കുന്നു. ഒപ്പം കുറച്ച് കാശും കിട്ടുമല്ലോ എന്നാണത്രെ ഇയാള്‍ പറഞ്ഞത്.അടുത്തിടെയാണ് ഇതുപോലെ ഒരു മൈക്രോസോഫ്റ്റ് ജീവനക്കാരൻ ഏകാന്തതയെ ചെറുക്കുന്നതിനായി ടാക്സി ഓടിക്കുന്നതായി വാർത്ത വന്നത്. ആളുകള്‍ തിരക്കിലായി ഇത്തരം വലിയ പ്രതിസന്ധികളെ മറികടക്കുകയാണോ എന്നും പോസ്റ്റില്‍ യുവതി ചോദിക്കുന്നു.