മദ്യപിച്ച് ബോധം പോയാല്‍ പിന്നെ റോഡ് ഏതാ റെയില്‍ ഏതാ എന്ന സംശയം സ്വാഭാവികമാണ്. അതുകൊണ്ട് കൂടിയാണ് മദ്യപിച്ച് വാഹനം ഓടിക്കതരുതെന്ന് നിയമം അനുശാസിക്കുന്നത്.എന്നാല്‍, മദ്യപിച്ച് വണ്ടിയോടിക്കുന്നവരാണ് നമ്മുക്ക് ചുറ്റുമുള്ള പലരും എന്നത് മറ്റൊരു വസ്തുത. കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവം ശങ്കർപള്ളിയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള റെയില്‍വേ ട്രാക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മദ്യപിച്ച് ബോധം നഷ്ടപ്പെട്ട ഒരു യുവതി കാറുമായി റെയില്‍വേ പാളത്തിലൂടെ ഓടിച്ച് പോയി. ട്രെയിന്‍ പോകേണ്ട വഴിക്ക് കാറ് പോവുന്നത് കണ്ട് അതുവഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് റെയില്‍വേയ്ക്ക് താത്കാലികമായി നിര്‍ത്തിവയ്ക്കേണ്ടിവന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ട്രാക്കിലൂടെ കാർ ഓടുന്ന വിവരം കിട്ടിയ ഉടനെ റെയില്‍വേ ജീവനക്കാര്‍ കാറിന് പുറകെ പിടിച്ചു. പക്ഷേ, അതിവേഗം ബഹുദൂരമെന്ന തരത്തിലായിരുന്നു യുവതിയുടെ ഡ്രൈവിംഗ്. തിരക്കില്ലാത്ത റോഡാണെന്ന് കരുതി, കാര്‍ റെയില്‍വേ ട്രാക്കിലൂടെ കുതിച്ച് പാഞ്ഞു. ഒടുവില്‍ ഒരു ട്രാക്കില്‍ നിന്നും രണ്ടാമത്തെ ട്രാക്കിലേക്ക് കയറുന്നതിനിടെ കാര്‍ ഓഫ് ആയി. ഇതോടെ കാറിന് സമീപത്തെത്തിയ റെയില്‍വേ ജീവനക്കാരും പോലീസും യുവതിയെ കൈയും കാലും കൂട്ടിപ്പിടിച്ചാണ് പുറത്തിറക്കിയത്. ഇവര്‍ ഈ സമയം മുഖം അടക്കം മറച്ചിരിക്കുകയായിരുന്നു. ഇവര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.
ഹൈദരാബാദിന്‍റെ പ്രാന്തപ്രദേശത്തുള്ള ശങ്കർപള്ളിക്ക് സമീപമാണ് സംഭവം. ബംഗളൂരു – ഹൈദരാബാദ് റൂട്ടിലൂടെയുള്ള നിരവധി ട്രെയിൻ സർവ്വീസുകള്‍ സംഭവത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചതായി റെയില്‍വേ അറിയിച്ചു. യുവതിയെ അറസ്റ്റ് ചെയ്ത ശേഷം കാര്‍ റെയില്‍പാളത്തില്‍ നിന്നും മാറ്റി സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമാണ് വീണ്ടും ട്രെയിനുകള്‍ ഓടിത്തുടങ്ങിയത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അതേസമയം യുവതിയെ കാറില്‍ നിന്നും വലിച്ച് പുറത്തിറക്കിയ രീതിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ വിമർശനം ഉന്നയിച്ചു.