ബെംഗളൂരു : കഴിഞ്ഞദിവസങ്ങളിൽ പെയ്ത്‌തമഴയിൽ ബെംഗളൂരു നഗരത്തിന്റെ വിവിധയിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായതിൽ സ്വമേധയാ കേസെടുത്ത് കർണാടക ലോകായുക്ത. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലോകായുക്തയ്ക്കുമുൻപിൽ ഹാജരായി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.ലോകായുക്ത ജസ്റ്റിസ് ബി.എസ്. പാട്ടീൽ, ഉപലോകായുക്തമാരായ കെ.എൻ. ഫണീന്ദ്ര, ബി. വീരപ്പ എന്നിവർ മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ സന്ദർശിച്ചശേഷമാണ് നിർദേശം നൽകിയത്.
മഴയിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ട സിൽക്ക് ബോർഡ് ജങ്ഷൻ, പണത്തൂർ റെയിൽവേ അടിപ്പാത, സായി ലേ ഔട്ട്, മാന്യത ടെക് പാർക്ക് എന്നിവിടങ്ങളിൽ ലോകായുക്ത സന്ദർശിച്ച് സ്ഥിതി വിലയിരുത്തി.നാലുദിവസം ആവർത്തിച്ച് പെയ്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് ഒഴിയാതെ നിന്നത് ജനങ്ങൾക്ക് വലിയ ദുരിതമുണ്ടാക്കിയിരുന്നു.
റോഡുകൾ പുഴപോലെയായി. താമസസ്ഥലത്ത് കുടുങ്ങിയ ആളുകളെ ട്രാക്‌ടറിലും ബോട്ടുകളിലും മറ്റുമാണ് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകളും മറ്റും പ്രവർത്തനക്ഷമമല്ലാത്തതാണ് വെള്ളക്കെട്ട് ഒഴിയാത്തതിനു കാരണം.
സഹപ്രവര്‍ത്തകനെ രക്ഷിക്കാൻ ജീവത്യാഗം ചെയ്ത് സൈനികൻ; പ്രായം 23, സേനയിലെത്തിയിട്ട് 6 മാസം
സഹപ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ത്യാഗം ചെയ്ത് സൈനികൻ. സിക്കിം സ്കൗട്ട്സിലെ ലെഫ്റ്റനന്റായ ശശാങ്ക് തിവാരിയാണ് സ്വന്തം ജീവൻ തൃണവത്കരിച്ച് അസാമാന്യ ധീരത പ്രകടിപ്പിച്ചത്.പാലത്തില്‍ നിന്ന് ജലാശയത്തിലേക്ക് വീണതോടെ ഒഴുക്കില്‍പ്പെട്ട് ജീവൻ അപകടത്തിലായ സൈനികനെ രക്ഷിക്കാനാണ് 23 വയസ്സ് മാത്രം പ്രായമുള്ള ശശാങ്ക് തിവാരി നദിയിലേക്ക് ചാടിയത്.2024 ഡിസംബറിലാണ് ശശാങ്ക് സേനാംഗമായത്.
തന്ത്രപ്രധാനമായ ഒരു പ്രദേശത്തേക്കുള്ള പട്രോളിങ്ങിന് നേതൃത്വം നല്‍കുകയായിരുന്നു ഇദ്ദേഹം. തടികൊണ്ടുള്ള പാലത്തിലൂടെ നദിയ്ക്ക് കുറുകെ നീങ്ങവേ കാല്‍തെറ്റി സ്റ്റീഫൻ സുബ്ബ എന്ന അഗ്നിവീർ വെള്ളത്തിലേക്ക് വീണു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.സ്റ്റീഫൻ സുബ്ബ ഒഴുക്കില്‍പ്പെട്ടതോടെ ശശാങ്കും വെള്ളത്തിലേക്ക് ചാടി. മുങ്ങിത്താണുകൊണ്ടിരുന്ന സ്റ്റീഫനെ, ശശാങ്കിന് പിന്നാലെ ചാടിയ മറ്റൊരു സൈനികൻ നായിക് പുകാർ കാട്ടേലും ചേർന്ന് രക്ഷപ്പെടുത്തി.
എന്നാല്‍ ശക്തമായ ജലപ്രവാഹത്തില്‍ ശശാങ്ക് ഒഴുകിപ്പോകുകയായിരുന്നു. അരമണിക്കൂറിന് ശേഷം 800 മീറ്റർ അകലെ നിന്ന് ശശാങ്കിന്റെ മൃതദേഹം കണ്ടെത്തി. ശശാങ്കിന് മാതാപിതാക്കളും ഒരു സഹോദരിയുമുണ്ട്.ചെറിയ പ്രായവും അല്‍പകാലത്തെ സേവനവും മാറ്റിനിർത്തിയാല്‍ ശശാങ്കിന്റെ പ്രവൃത്തി ധീരതയുടേയും സാഹോദര്യത്തിന്റേയും മാതൃകയായി വരും തലമുറയിലെ സൈനികർക്ക് പ്രചോദനമായിത്തീരുമെന്ന് ഇന്ത്യൻ സേന പ്രതികരിച്ചു.