ബെംഗളൂരു ∙ കെഎസ്ആർ ബെംഗളൂരു– എറണാകുളം വന്ദേഭാരത് റിസർവേഷൻ തുടങ്ങി. മടക്കയാത്ര ടിക്കറ്റ് അതിവേഗം തീർന്നു. ഇരുവശത്തേക്കുമുള്ള ടിക്കറ്റ് നിരക്കിൽ വ്യത്യാസമുണ്ട്. ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.11നാണ് ട്രെയിൻ പതിവ് സർവീസ് ആരംഭിക്കുന്നത്. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിന്റെ ടിക്കറ്റുകളാണ് വേഗത്തിൽ വിറ്റുതീർന്നത്.8 കോച്ചുകളുള്ള ട്രെയിനിൽ 7 ചെയർകാറുകൾ, 1 എക്സിക്യൂട്ടീവ് ചെയർകാർ എന്നിവയിലായി 600 പേർക്കു യാത്ര ചെയ്യാം. ബുധൻ ഒഴികെയുള്ള ദിവസങ്ങളിലാണു സർവീസ്. ഇരുവശങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കിലും വ്യത്യാസമുണ്ട്.ബെംഗളൂരുവിൽനിന്ന് എറണാകുളം വരെ ചെയർകാറിൽ (സിസി) ഭക്ഷണം ഉൾപ്പെടെ 1655 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ (ഇസി)3015 രൂപയുമാണു നിരക്ക്.ചെയർകാറിൽ അടിസ്ഥാന നിരക്കായ 1144 രൂപയ്ക്കൊപ്പം 40 രൂപ റിസർവേഷൻ, 45 രൂപ സൂപ്പർഫാസ്റ്റ്, 62 രൂപ ജിഎസ്ടി,364 രൂപ കേറ്ററിങ് നിരക്ക് എന്നിവ കൂടി നൽകണം. ഇസിയിൽ കേറ്ററിങ് നിരക്ക് 419 രൂപയാണ്. ഭക്ഷണം വേണ്ടാത്തവർക്ക് കേറ്ററിങ് നിരക്കിൽ ഇളവ് ലഭിക്കും. എറണാകുളം ജംക്ഷൻ– കെഎസ്ആർ ബെംഗളൂരു വന്ദേഭാരതിന്റെ ചെയർകാറിൽ 1615 രൂപയും എക്സിക്യൂട്ടീവ് ചെയർകാറിൽ 2980 രൂപയുമാണു നിരക്ക്. കേറ്ററിങ് ചാർജ് യഥാക്രമം 323 രൂപയും 384 രൂപയുമാണ്.