ബെംഗളൂരു: നഗരവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈജിപുര മേല്‍പ്പാലം പദ്ധതി നിശ്ചയിച്ച ജൂണ്‍ സമയപരിധിയില്‍ പൂർത്തിയാവില്ലെന്ന് സൂചന.വാഹനയാത്രക്കാർക്കായി പാലം ഓഗസ്‌റ്റില്‍ മാത്രമേ തുറന്നുകൊടുക്കാൻ സാധ്യതയുള്ളൂവെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമാവുന്ന വിവരം. നേരത്തെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങളും എഞ്ചിനീയർമാരുടെ സ്ഥലംമാറ്റവും കാരണം മാർച്ചിലെ സമയപരിധിയും പദ്ധതിക്ക് പാലിക്കാനായിരുന്നില്ല.നിർമ്മാണ പ്രവർത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും മേല്‍പ്പാലം ഓഗസ്‌റ്റില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കുമെന്നും സൈറ്റിലെ എഞ്ചിനീയർമാർ പറയുന്നു. 2017-ല്‍ സിംപ്ലക്‌സ് ഇൻഫ്രാസ്ട്രക്ച്ചർ ആരംഭിച്ച പദ്ധതി അവർ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് ഗതാഗത മന്ത്രി ആർ. രാമലിംഗ റെഡ്ഡിയുടെ ശക്തമായ ഇടപെടലോടെയാണ് പദ്ധതിക്ക് ജീവൻ വെച്ചത്.
ഹൈദരാബാദ് ആസ്ഥാനമായ ബൊളിനേനി സീനയ്യ കമ്പനി പ്രൈവറ്റ് ലിമിറ്റഡിനെ നിർമ്മാണം 2024-ല്‍ 15 മാസത്തിനുള്ളില്‍ പൂർത്തിയാക്കാൻ ചുമതലപ്പെടുത്തി. ഈജിപുര മെയിൻ റോഡിലൂടെ കടന്നുപോകുന്ന 2.38 കിലോമീറ്റർ നീളമുള്ള ഈ മേല്‍പ്പാലത്തിന് ആകെ 762 സെഗ്മെന്റുകളാണ് സ്ഥാപിക്കേണ്ടത്. അതില്‍ ഏകദേശം 20 സെഗ്മെന്റുകള്‍ കൂടി സ്ഥാപിക്കാനുണ്ടെന്നാണ് വിവരം.കൂടാതെ വേറെയും ജോലികള്‍ ഇവിടെ പൂർത്തിയാക്കാനുണ്ട്. ഇതോടെയാണ് പാലം മണ്‍സൂണിന് മുൻപ് തുറക്കാനുള്ള സാധ്യത ഇല്ലെന്ന് റിപ്പോർട്ടുകള്‍ വരുന്നത്. സെന്റ് ജോണ്‍സ് ജംഗ്ഷനില്‍ പിയർ ജോലികള്‍ ഇപ്പോഴാണ് ആരംഭിച്ചത്, അതിനാല്‍ ഇത് പൂർത്തിയാക്കാൻ ഏതാനും ആഴ്‌ചകള്‍ കൂടി വേണ്ടിവരുമെന്നാണ് എഞ്ചിനീയർമാർ പറയുന്നത്.മേല്‍പ്പാലത്തിന്റെ ഡോംലൂർ ഭാഗത്തെയും കേന്ദ്രീയ സദനിലെയും അപ്പർ റാംപ്, ഡൗണ്‍ റാംപ് എന്നിവയുടെ ജോലികള്‍ ആരംഭിച്ചിട്ടുണ്ടെന്നും എഞ്ചിനീയർമാർ കൂട്ടിച്ചേർത്തു. മണ്ണ് ഉറയ്ക്കുന്നതിന് സമയമെടുക്കും. ഇന്റർലോക്കിംഗ് സൈഡ് വാളുകള്‍ സ്ഥാപിച്ച ശേഷം അപ്പർ റാംപിലേക്കും ഡൗണ്‍ റാംപിലേക്കും ബിറ്റുമിൻ ചേർക്കുമെന്നാണ് വിവരം.ഈജിപുര ഫ്ലൈ ഓവർഇന്നർ റിംഗ് റോഡിലും ഹോസൂർ റോഡ് ജംഗ്ഷന് സമീപം കോറമംഗല കേന്ദ്രീയ സദനിലുമായി പ്രവേശന/പുറത്തുകടക്കല്‍ റാമ്പുകളുള്ള 2.38 കിലോമീറ്റർ നീളമുള്ളതാണ് ഈ ഫ്ലൈഓവർ.
ഇന്നർ റിംഗ് റോഡിനും കോറമംഗലയ്ക്കും ഹോസൂർ റോഡിലെ ദേശീയപാതയ്ക്കും ഇടയിലുള്ള കനത്ത ഗതാഗതം സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്. എന്നാല്‍ പദ്ധതി പ്രതീക്ഷിച്ച വേഗത്തില്‍ മുന്നോട്ട് പോവാത്തതിനാല്‍ ഏറെ നാളായി യാത്രക്കാർ ദുരിതത്തില്‍ ആയിരുന്നു.കിഴക്കൻ ബെംഗളൂരുവില്‍ നിന്നുള്ള ഐടി തൊഴിലാളികളും മറ്റുള്ളവരും തെക്ക് കിഴക്കൻ ബെംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റി പോലുള്ള ജോലിസ്ഥലങ്ങളിലേക്ക് എത്താൻ ഈ പാതയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നിട്ടും പദ്ധതി യഥാസമയം പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ആശങ്ക ഉണ്ടാക്കുന്ന കാര്യം. ഇപ്പോഴിതാ ജൂണിലും പാത തുറക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.ബെംഗളൂരുകാരുടെ തമാശബെംഗളൂരുവില്‍ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഈ പദ്ധതി അവിടുത്തെ ജനങ്ങള്‍ക്കിടയില്‍ പരിഹാസത്തിന്റെയും തമാശയുടെയും ഒരു പ്രധാന വിഷയമായി അടുത്തകാലത്തായി മാറിയിരുന്നു. ഫ്ലൈഓവറിന്റെ നിർമ്മാണത്തിലെ മന്ദഗതി സമൂഹ മാധ്യമങ്ങളില്‍ നിരവധിയായ മീമുകള്‍ക്ക് വഴിയൊരുക്കി. “അടുത്ത തലമുറ വരുമ്പോള്‍” മാത്രമേ ഈ നിർമ്മിതി പൂർത്തിയാവുകയുള്ളൂവെന്ന് ഉപയോക്താക്കള്‍ പരിഹസിക്കുക പതിവാണ്.