ബെംഗളൂരു പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള “കീപ് ഷെയറർ ആപ്’ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലെ 6 ചൈനീസ് കമ്പനികളുടെ 6.7 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ആപ്പിനെതിരെ ബെംഗളൂരു സൗത്ത് സിഇഎൻ (സൈബർ, ഇക്കണോമിക്സ് ആൻഡ് നർകോട്ടിക് ക്രൈംസ്) പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
ചൈനീസ് പൗരന്മാർ ഉൾപ്പെടെ 50 പേർക്കെതിരെ ബെംഗളൂരു സെഷൻസ് കോടതിയിൽ 2022 ജനുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കീപ് ഷെയറർ ആപ്പിൽ പണം നിക്ഷേപിക്കുന്നതിനൊപ്പം സമൂഹ മാധ്യമത്തിൽ സെലിബ്രിറ്റികളുടെ ഫോട്ടോയും വിഡിയോയും അപ്ലോഡ് ചെയ്താൽ വലിയ ലാഭം ലഭിക്കുമെന്നാണ് പ്രചരിപ്പിച്ചിരുന്നത്. ഇത്തരത്തിൽ ആദ്യം നിക്ഷേപിച്ചവർക്ക് വിഡിയോ ഒന്നിന് 20 രൂപ വീതം പ്രതിഫല നൽകിയിരുന്നു.
തുടർന്ന് ഇതിൽ ആകൃഷ്ടരായി വലിയ നിക്ഷേപം നടത്തിയ ലക്ഷണക്കണക്കിനു പേരാണ് കബളിപ്പിക്കപ്പെട്ടത്. ഇത്തരത്തിൽ സ്വരൂപിച്ച പണം ടോണിങ് വേൾഡ് ഇന്റർനാഷനൽ, അൻസോൾ ടെക്നോളജി, റെഡ്റാ കൂൺ സർവീസസ്, എനർജിക് ഡിജിറ്റൽ, ബിജ് ടെറാ ടെക്നോളജീസ്, ആഷൻഫാലസ് ടെക്നോളജീസ് എന്നീ കമ്പനികളുടെ അക്കൗണ്ടുകൾ വഴി ക്രിപ്റ്റോ കറൻസിയാക്കി മാറ്റി ചൈനീസ് ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലേക്ക് കൈമാറിയെന്നാണ് ഇഡി കണ്ടെത്തിയത്.