തെരുവില്‍ മാലിന്യം ഇട്ടവരുടെ വീടിന് മുന്നില്‍ അവ തിരികെ നിക്ഷേപിച്ച് ബംഗളൂർ കോർപ്പറേഷനിലെ ശുചീകരണ ഏജൻസികള്‍.നിലവില്‍,തെരുവുകളിലെ മാലിന്യം നീക്കം ചെയ്യുന്നത് കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികളാണ്. എന്നാല്‍, കൃത്യമായ സംവിധാനങ്ങളുണ്ടായിട്ടും തെരുവില്‍ മാലിന്യം നിറയുന്ന സംഭവങ്ങള്‍ കൂടുകയാണ്. ഈ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന മാലിന്യങ്ങള്‍ അത് ഉപേക്ഷിച്ചവരുടെ വീടിന് മുന്നില്‍ തിരികെ നിക്ഷേപിക്കുമെന്നാണ് ഏജൻസികള്‍ പറയുന്നത്.
വ്യാഴാഴ്ച, ബംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ് (ബിഎസ്ഡബ്ല്യുഎംഎല്) പൊതുസ്ഥലങ്ങളില്‍ ആവർത്തിച്ച് മാലിന്യം തള്ളുന്നതായി കണ്ടെത്തിയ 200 ഓളം വീടുകള്‍ക്കെതിരെ കർശന നടപടി സ്വീകരിച്ചു. നടപടിയുടെ ഭാഗമായി തെരുവില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ പതിവായി നിയമലംഘനം നടത്തുന്നവരുടെ വീടിനുമുന്നില്‍ അവർ തിരികെ നിക്ഷേപിച്ചു.ഒരു ദിവസം മാത്രം നടത്തിയ പരിശോധനയില്‍ 218 പൗരന്മാർക്കെതിരെ നടപടി സ്വീകരിച്ചു. ആകെ 2.80 ലക്ഷം രൂപയാണ് ഇവർക്ക് പിഴ ചുമത്തിയത്.
നഗരത്തിലുടനീളം മാലിന്യ ശേഖരണ സംവിധാനം ലഭ്യമായിട്ടും തുടർച്ചയായി മാലിന്യം തള്ളുന്നതിനാലാണ് ഇത്തരമൊരു അസാധാരണ നടപടിയിലേക്ക് കടന്നതെന്ന് ബിഎസ്ഡബ്ല്യുഎംഎല്ലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കരീ ഗൗഡ പറഞ്ഞു. ‘ഗ്രേറ്റർ ബെംഗളൂരു ഏരിയ(ജിബിഎ)യില്‍ വരുന്ന അഞ്ച് കോർപ്പറേഷനുകളില്‍, ഞങ്ങള്‍ വീടുതോറും മാലിന്യ ശേഖരണം നടത്തുന്നുണ്ട്. എന്നിട്ടും, ചില പൗരന്മാർ തെരുവില്‍ മാലിന്യം വലിച്ചെറിയുന്നു, ഇത് നഗരത്തിന്റെ ശുചിത്വത്തെ സാരമായി ബാധിക്കുന്നു’- അദ്ദേഹം പറഞ്ഞു.
 
